മ്യൂണിക്ക്: യൂറോ കപ്പ് ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിൽ യുക്രെയ്നെ വീഴ്‌ത്തി വിജയത്തുടക്കവുമായി റൊമാനിയ. യുക്രൈനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റൊമാനിയ പരാജയപ്പെടുത്തിയത്. നിക്കൊളെ സ്റ്റാൻക്യു, റസ്വാൻ മാരിൻ, ഡെനിസ് ഡ്രാഗസ് എന്നിവരാണ് റൊമാനിയയ്ക്കായി ലക്ഷ്യം കണ്ടത്. തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച റൊമാനിയ റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള യുക്രൈനെതിരേ ആധികാരിക വിജയമാണ് നേടിയത്.

വെറും 28 ശതമാനം ബോൾ പൊസഷൻ കൈവശം വച്ചാണ് റൊമാനിയയുടെ ജയം. യുക്രെയ്ൻ വഴങ്ങിയ രണ്ട് ഗോളുകൾ സ്റ്റാർ ഗോളി ലൂനിന്റെ പിഴവിൽ നിന്നായിരുന്നു. നിലവിൽ യുക്രൈന് 22-ാം റാങ്കും റൊമാനിയയ്ക്ക് 46-ാം റാങ്കുമാണ്. 24-വർഷത്തിനുള്ളിലെ റൊമാനിയയുടെ ആദ്യ യൂറോ കപ്പ് വിജയമാണിത്.

മത്സര ഫുട്‌ബോളിൽ ആദ്യമായി മുഖാമുഖം വന്നതിന്റെ എല്ലാ വാശിയും യുക്രെയ്ൻ-റൊമാനിയ മത്സരത്തിലുണ്ടായിരുന്നു. തുടക്കത്തിൽ മുൻതൂക്കം യുക്രെയ്നായിരുന്നെങ്കിലും 29-ാം മിനുറ്റിൽ റൊമാനിയ മുന്നിലെത്തി. യുക്രെയ്ന്റെ റയൽ മാഡ്രിഡ് ഗോളി ലൂനിന്റെ കാലിൽ നിന്നുണ്ടായ പിഴവിൽ നിന്നാണ് റൊമാനിയ 29-ാം മിനുറ്റിൽ മുൻതൂക്കം നേടിയത്. ബാക്ക് പാസ് സ്വീകരിച്ച ശേഷം കണക്കുകൂട്ടലുകൾ പാളിപ്പോയ ആൻഡ്രി ലൂനിന്റെ ക്ലിയറൻസിൽ വീണുകിട്ടിയ പന്ത് മുതലാക്കി റൊമാനിയ ക്യാപ്റ്റനും മിഡ്ഫീൽഡറുമായ നിക്കോള സ്റ്റാൻഷ്യൂ വലയുടെ ഇടതുമൂലയിൽ ബോൾ മഴവിൽ വളയത്തിൽ അടിച്ചിറക്കുകയായിരുന്നു. അവിശ്വനീയതയോടെ കണ്ടുനിൽക്കാനെ അലയൻസ് അരീനയിലെ യുക്രെയ്ൻ ആരാധകർക്കായുള്ളൂ.

രണ്ടാംപകുതിയുടെ 53-ാം മിനുറ്റിൽ യുക്രെയ്നെ കൂടുതൽ പ്രതിസന്ധിയിലാക്കി റൊമാനിയ മിഡ്ഫീൽഡർ റാസ്വാൻ മരൈന്റെ ലോങ് റേഞ്ചർ വലയിലെത്തി. മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്നുള്ള റൊമാനിയയുടെ അതിവേഗ നീക്കത്തിനൊടുവിൽ മരൈൻ തൊടുത്ത മിസൈൽ ഷോട്ടിൽ ലൂനിൻ കൃത്യമായി ഡൈവ് ചെയ്തെങ്കിലും പന്ത് ഗ്ലൗവിന് താഴെയിലൂടെ വലയിലെത്തി. പിന്നാലെ ഇരട്ട ആക്രമണവുമായി യുക്രെയ്ന് റൊമാനിയ കൂടുതൽ മുന്നറിയിപ്പ് നൽകി. ഒട്ടുംവൈകാതെ സെക്കൻഡുകൾക്കുള്ളിൽ മൂന്നാം ഗോളും കുറിച്ച് റൊമാനിയ കളംകീഴടക്കി. 57-ാം മിനുറ്റിലെ കോർണർ കിക്കിൽ നിന്ന് യുക്രെയ്ൻ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെ സ്റ്റാൻഷ്യൂവിന്റെ ആദ്യ ഷോട്ട് ഡിഫൻസ് തടുത്തെങ്കിലും മാന്റെ തൊട്ടടുത്ത ഷോട്ട് സ്ട്രൈക്കർ ഡെന്നിസ് ഡ്രാഗ്യൂഷിന്റെ ഫൈനൽ ടച്ചിലൂടെ ഗോളായി മാറുകയായിരുന്നു.

ഇതിന് ശേഷം 77-ാം മിനുറ്റിലാണ് മത്സരത്തിൽ യുക്രെയ്ന്റെ ആദ്യ ഓൺ ടാർഗറ്റ് ഷോട്ട് പിറക്കുന്നത്. എന്നാൽ ഇത് റൊമാനിയ ഗോൾകീപ്പർ ഫ്‌ളോറിൻ തടുത്തിടുകയും ചെയ്തു. പല സബ്സ്റ്റിറ്റിയൂട്ടുകളെയും പരീക്ഷിച്ചെങ്കിലും മറുപടി നൽകാൻ അവസാന വിസിൽ വരെ യുക്രെയ്ന് സാധിച്ചില്ല. നാല് മിനുറ്റ് ഇഞ്ചുറിടൈമിനിടെ യുക്രെയ്ന്റെ ഓരോ ഗോൾശ്രമങ്ങൾ ക്രോസ് ബാറിലും ഗോളിയിലും തട്ടി പാഴായി.