മുംബൈ: ടി20 ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ പരാജയപ്പെട്ടിടത്തു നിന്നാണ് ഇന്ത്യന് ബൗളർമാർ മത്സരം തിരിച്ചു പിടിച്ചത്. ഇതിൽ നിർണായകമായത് ജസ്പ്രീത് ബുമ്രയെന്ന ഇന്ത്യൻ പേസറുടെ പങ്ക് വലുതാണ്. ഫോമിൽ കളിച്ച മുഹമ്മദ് റിസ്വാന്റെ കുറ്റി തെറിപ്പിച്ചത് അടക്കം മത്സരത്തിൽ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നത് ഈ പേസറുടെ കരുത്തിലാണ്. മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ ബുമ്രയുടെ കരുത്തിലാണ് ഇന്നലെ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചത്. കളിയിലെ മാൻ ഓഫ് ദ മാച്ചും ബുമ്രയായിരുന്നു.

ഈ വിജയം ശരിക്കും സന്തോഷം നൽകുന്നു. ഞങ്ങൾ എടുത്ത റൺസ് അൽപ്പം കുറവാണെന്ന് ഞങ്ങൾക്ക് തോന്നി, വെയിൽ വന്നതോടെ വിക്കറ്റ് കുറച്ചുകൂടി മെച്ചപ്പെടുക്കയും ചെയ്തു. ഞങ്ങൾ ശരിക്കും അച്ചടക്കത്തോടെ ബൗൾ ചെയ്തു, അത് ഗുണം ചെയ്തു- ബുമ്ര പറഞ്ഞു. എനിക്ക് കഴിയുന്നത്ര പേസിൽ ബൗൾ ചെയ്യാൻ ആണ് ശ്രമിച്ചത്, എന്റെ എക്‌സിക്യൂഷൻ ഇന്ന് ശരിയായി വന്നു, എല്ലാം നന്നായി വന്നതിനാൽ എനിക്ക് സന്തോഷം തോന്നിയെന്നും താരം പറഞ്ഞു.

തലവര മാറ്റിയത് മുംബൈ ഇന്ത്യൻസ്

19ാം വയസ്സിൽ ഗുജറാത്ത് സ്റ്റേറ്റ് അണ്ടർ 19 ടീമിലേക്ക് എത്തിയതാണ് കരിയറിൽ നിർണായകമായത്. അസ്വഭാവികമായ ആ ആക്ഷൻ ബാറ്റസ്മാന്മാരുടെ ചങ്കിടിപ്പ് കൂട്ടി. 20ാം വയസ്സിൽ ഒരു പ്രാദേശിക ടി20 മത്സരത്തിൽ ബുമ്ര ബൗൾ ചെയ്യുന്നത് അന്നത്തെ മുംബൈ ഇന്ത്യൻസ് കോച്ചായ ജോൺ റൈറ്റ് കണ്ടു. പിന്നീട് അത് ജീവിതത്തിലെ തന്നെ വഴിത്തിരിവായിമാറിയത്. 2013ൽ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് എത്തിയ ബുറയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ആദ്യ സീസണിൽ വെറും രണ്ട് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. മൂന്ന് വിക്കര്റുകളും നേടി. യോർക്കറുകളോട് വല്ലാത്തൊരു പ്രണയമുണ്ടായിരുന്നു. ബുമ്ര എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ മടയിലായിരുന്നു. ലോകക്രിക്കറ്റിലെ യോർക്കർ കിങ് ലസിത് മാലിംഗ കരിയറിലെ ഉജ്വല ഫോമിൽ നിൽക്കുമ്പോൾ ഒപ്പം കളിച്ചത് ബുംറയ്ക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത ഒരു എക്സ്പീരിയൻസായിരുന്നു.

മാലിംഗ കരിയറിൽ പഴയ ഫോമിൽ കളിക്കാതായപ്പോൾ ബുംറ എന്ന വേഗക്കാരൻ ആ സ്ഥാനം ഏറ്റെടുത്തു നല്ല പിന്മുറക്കാരനായി. മുഹമ്മദ് ഷമിക്ക് പരിക്ക് പറ്റിയപ്പോൾ 2015-16 സീസണിൽ ഓസ്ട്രേലിയൻ പര്യടനത്തിൽ പകരക്കാരനായി എത്തിയ ബുംറ മടങ്ങിയത് ആ പര്യടനത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിട്ടായിരുന്നു. ഇന്ത്യയുടെ പുതിയ കണ്ടെത്തൽ എന്നാണ് അന്നത്തെ നായകൻ എംഎസ് ധോണി ബുറയെ വിശേഷിപ്പിച്ചത്. പിന്നീട് ബുമ്രയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇന്ത്യയുടെ ഒന്നാം നമ്പർ ബൗളറായി വളർന്നു ഈ പേസർ.

2018ൽ ടെസ്റ്റ് ടീമിലേക്ക് വിളി വന്നപ്പോഴും ബുംറ മോശമാക്കിയില്ല. ടെസ്റ്റിലും ഇന്ത്യയുടെ മാച്ച് വിന്നറാണ് ബുമ്രയിപ്പോൾ. ഇതിനോടകം ഇന്ത്യക്ക് വേണ്ടി നിരവധി കളികൾ വിജയിപ്പിച്ചിട്ടുണ്ട് ബുമ്ര. അക്കൂട്ടത്തിൽ തിളക്കമാർന്നതാണ് ഇന്നലെ പാക്കിസ്ഥാനെതിരെ നേടിയ വിജയവും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറിൽ 119 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

നാലു ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഓപ്പണർ മുഹമ്മദ് റിസ് വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. 44 പന്തിൽ 31 റൺസെടുത്താണ് താരം പുറത്തായത്. പാക്കിസ്ഥാൻ അനായാസം ലക്ഷ്യം നേടുമെന്ന കരുതിയ മത്സരമാണ് അവസാന ഓവറുകളിൽ ബുമ്രയുടെ കരുത്തിൽ ഇന്ത്യൻ ബൗളർമാർ എറിഞ്ഞുപിടിച്ചത്. അവസാന ഓവറിൽ പാക്കിസ്ഥാന് ജയിക്കാൻ 18 റൺസാണ് വേണ്ടിയിരുന്നത്. പന്തെറിയാനെത്തിയത് അർഷ് ദീപും. ആദ്യ പന്തിൽ തന്നെ 23 പന്തിൽ 15 റൺസെടുത്ത ഇമാദ് വാസിമിനെ താരം മടക്കി. രണ്ടാം പന്തിലും മൂന്നാം പന്തിലും ഓരോ സിങ്ൾ. നാലാം പന്തിൽ നസീം ഷാ ബൗണ്ടറി നേടി. രണ്ടു പന്തിൽ ജയിക്കാൻ 12 റൺസ്. അഞ്ചാം പന്തിൽ വീണ്ടും ബൗണ്ടറി. ഇതോടെ ഒരു പന്തിൽ വിജയലക്ഷ്യം എട്ട് റൺസായി. അവസാന പന്തിൽ സിങ്ൾ മാത്രമാണ് നേടാനായത്.

ഇന്ത്യക്ക് ആറു റൺസിന്റെ ഗംഭീര ജയം. നായകൻ ബാബർ അസം (10 പന്തിൽ 13), ഉസ്മാൻ ഖാൻ (15 പന്തിൽ 13), ഫഖർ സമാൻ (എട്ടു പന്തിൽ 13), ശദബ് ഖാൻ (ഏഴു പന്തിൽ നാല്) ഇഫ്തിഖാർ അഹ്മദ് (ഒമ്പത് പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നസീം ഷാ നാലു പന്തിൽ 10 റൺസെടുത്തും ഷഹീൻ അഫ്രീദി റണ്ണൊന്നും എടുക്കാതെയും പുറത്താകാതെ നിന്നു. ഇന്ത്യക്കുവേണ്ടി ഹാർദിക് പാണ്ഡ്യ രണ്ടും അക്‌സർ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. കളിച്ച രണ്ടു മത്സരങ്ങളും തോറ്റതോടെ പാക്കിസ്ഥാൻ നില പരുങ്ങലിലായി. രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതെത്തി.

ഇന്ത്യൻ ക്രിക്കറ്റിലെ മമ്മി ബോയി

ഇന്ത്യൻ ക്രിക്കറ്റിലെ മമ്മി ബോയിയാണ് ബുംറ. രഞ്ജിയിലും ഐപിഎല്ലിലും ഇന്ത്യൻ ദേശീയ ടീമിനുമൊക്കെയായി കാലങ്ങളായി ഏവരും ശ്രദ്ധിക്കുന്ന ആക്ഷനുള്ള ബുംറ രംഗപ്രവേശനം ചെയ്തിട്ട് എങ്കിലും നാളിത് വരെ ആണായി പിറന്ന ഒരു ബാറ്ററും ബുംറയെ റീഡ് ചെയ്തിട്ടില്ല എന്നതാണ് സത്യം. ചെറുപ്പത്തിലെ പിതാവിനെ നഷ്ടപ്പെട്ട് സ്‌കൂൾ പ്രിൻസിപ്പാളായ അമ്മയുടെ ലാളനയിൽ വളർന്ന ഈ ഗുജറാത്തി പയ്യൻ എങ്ങനെയാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളറായി മാറിയത്.

1993 ഡിസംബർ ആറിന് അഹമ്മദാബാദിലെ ഒരു സിഖ് കുടുംബത്തിലായിരുന്നു ബുമ്രയുടെ ജനനം. ഏഴാം വയസ്സ് എത്തിയപ്പോൾ അച്ഛനെ നഷ്ടമായി. പിന്നെ വളർത്തിയത് സ്‌കൂൾ പ്രിൻസിപ്പാളായ അമ്മ ദൽജിത്. 90കളിൽ ജനിച്ച ഏതൊരു ഇന്ത്യൻ കുട്ടിയെപ്പോലെയും തന്നെ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിച്ചായിരുന്നു ബുംറയുടെയും തുടക്കം. അന്നത്തെ കുട്ടികളെല്ലാം തന്നെ സച്ചിനാകണം ഗാംഗുലിയാകണം എന്ന് വാശിപിടിച്ച് ബാറ്റിങ് അഭിനിവേശത്തിൽ നടക്കുമ്പോഴും ഒരു ഫാസ്റ്റ് ബൗളർ ആകണം എന്ന് തന്നെയായിരുന്നു കുട്ടി ബുംറയുടെ ആഗ്രഹം. നല്ല വേഗത്തിൽ യോർക്കറുകൾ എറിയുന്ന വാസിം അക്രം, മിച്ചൽ ജോൺസൺ എന്നിവരെ റോൾ മോഡലുകളാക്കിയായിരുന്നു ബംറ കളി പഠിച്ചത്.

കടുത്ത വേനൽക്കാലത്ത് പുറത്ത് പോയി കളിക്കാൻ അമ്മ അനുവദിക്കില്ലായിരുന്നു. പക്ഷേ ബോൾ കൊണ്ട് വെറുതെ ഇരിക്കാൻ ബുമ്ര തയ്യാറായില്ല. വീട്ടിലെ ചുവരും തറയും ചേരുന്ന ഭാഗത്ത് അവൻ യോർക്കറുകൾ എറിഞ്ഞ് പഠിച്ചു. ക്രിക്കറ്റ് കളിച്ച് നടന്നാൽ മകന്റെ ഭാവി എന്താകും എന്ന് ആശങ്കയുണ്ടായിരുന്ന അമ്മ മകൻ കസിൻസിന്റെ കാനഡയിൽ ഉപരിപഠനത്തിന് പോണം എന്നാണ് ആഗ്രഹിച്ചത്. 14 വയസ്സുള്ളപ്പോൾ തനിക്ക് ക്രിക്കറ്റ് മതി എന്ന് പറഞ്ഞ് അമ്മയെ അവൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി.

ബുംറക്ക് ഏഴു വയസുള്ളപ്പോളാണ് അച്ഛൻ മരിച്ചത്. അതുവരെ ബുദ്ധിമുട്ടുകളറിയാതെ വളർന്നവർക്ക് പെട്ടൊന്നൊരു ദിവസമാണ് എല്ലാ തുണയുമായിരുന്നയാൾ നഷ്ടമായത്. വീട്ടിൽ ബുംറയെ കൂടാതെ അമ്മ ദൽജിത് കൗറും സഹോദരി ജൂഹികയും. ജീവിതം മുഴുവൻ സങ്കടപ്പെട്ട് തീർക്കാനാവില്ലെന്ന തിരിച്ചറിവിൽ ദൽജിത് ഒരു സ്‌കൂളിൽ ജോലിക്കു പോകാനാരംഭിച്ചു. ബുംറയുടെ ക്രിക്കറ്റ് ജീവിതം തുടങ്ങുന്നതും അമ്മ നൽകിയ പ്രോത്സാഹനത്തിന്റെയും പിന്തുണയുടെയും പുറത്താണ്. പതിയെ പേസ് ബൗളറായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനലും കയറിപ്പറ്റി.

ഈയടുത്താണ് ബുമ്രയുടെ അമ്മ ജോലിയിൽ നിന്ന് വിരമിച്ചത്. വിരമിക്കലിനു ശേഷം അമ്മയെക്കുറിച്ചുള്ള ബുമ്രയുടെ ട്വിറ്റർ പോസ്റ്റ് പലരുടെയും ഹൃദയം തൊട്ടു. "അമ്മ ഞങ്ങൾക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. എല്ലാം ഞങ്ങൾക്കു വേണ്ടിയായിരുന്നു. ഒരു അദ്ധ്യാപികയിൽ നിന്ന് പ്രിൻസിപ്പളായി, ഇപ്പോഴിതാ വിരമിച്ചിരിക്കുന്നു. വിജയകരമായ ഒരു കരിയർ ആയിരുന്നു അമ്മയുടേത്. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇനി അമ്മയെ നോക്കാനുള്ള ഞങ്ങളുടെ ഊഴമാണ്. ഇനി കാലുകൾ നിലത്തു വെക്കൂ, വിശ്രമിക്കൂ. ഞങ്ങൾ അമ്മയെ സ്‌നേഹിക്കുന്നു", ബുമ്ര ട്വിറ്ററിൽ കുറിച്ചു.

പിൽക്കാലത്ത് ക്രിക്കറ്റ് കരിയറിലെ വിജയത്തിന് പിന്നാലെ സ്പോർട്സ് അവതാരക സഞ്ജന ഗണേശനെ ബുംറ വിവാഹം ചെയ്തു. 2021 മാർച്ചിലായിരുന്നു വിവാഹം. 2023 സെപ്റ്റംബർ നാലിന് ഇരുവർക്കും കുഞ്ഞ് പിറന്നു. അംഗദ് എന്നാണ് കുഞ്ഞിന് പേര് നൽകിയത്. ഇപ്പോൾ ഒരു അച്ഛനായതിന്റെ എല്ലാ സന്തോഷവും അനുഭവിക്കുകയാണ് ബുംറ. അച്ഛനായ ശേഷം ജീവിതം ഒരുപാട് മാറിപ്പോയെന്നും ഉത്തരവാദിത്തം കൂടിയെന്നും ബുംറ പറയുന്നു. തന്റെ അച്ഛന്റെ പഴയ ചിത്രത്തോാടൊപ്പം ഒരു വികാരനിർഭരമായ കുറിപ്പും ബുംറ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരന്നു.

'അച്ഛനില്ലാത്തതിന്റെ ശൂന്യത ഞങ്ങൾ ജീവിതത്തിൽ എല്ലായ്‌പ്പോഴും അനുഭവിച്ചിട്ടുണ്ട്. ഒരു അച്ഛന്റെ വികാരം എന്താണെന്നും ജീവിതത്തിൽ എന്താണ് എനിക്ക് നഷ്ടപ്പെട്ടതെന്നും തിരിച്ചറിഞ്ഞത് ഞാനൊരു അച്ഛനായപ്പോഴാണ്. സന്തോഷകരമായ ഓർമകളോടെ ഞങ്ങൾ അച്ഛനെ ഓർക്കുമ്പോൾ, അച്ഛൻ ഞങ്ങളുടെ കൂടെയുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു'- ബുംറ ഇൻസ്റ്റഗ്രാം കുറിപ്പ് സൈബറിടത്തിൽ വൈറലായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ തന്നെ ചേർത്തുപിടിച്ച് നിൽക്കുന്ന അച്ഛന്റെ ചിത്രവും കുറിപ്പിനൊപ്പം ബുംറ പങ്കുവെച്ചിരിന്നു. ഈ ചിത്രത്തിന് താഴെ ബുംറയുടെ ഭാര്യ സഞ്ജന കമന്റ് ചെയ്തിട്ടുണ്ട്. 'നിങ്ങളുടെ തണലായി അദ്ദേഹം എന്നും കൂടെയുണ്ട്' എന്നായിരുന്നു സഞ്ജനയുടെ കമന്റ്.