കോലഞ്ചേരി: ഇന്ത്യയുടെ ഒളിമ്പിക് ഹീറോ പി ആർ ശ്രീജേഷിനെ നേരിൽ കാണുന്നതിനായാണ് മറുനാടൻ ഇന്ന് രാവിലെയോടെ ശ്രീജേഷിന്റെ വീട്ടിലെത്തിയത്.അനുമോദനങ്ങളുടെ തിരക്കിലായതിനാൽ വീട്ടിൽ ഇപ്പോൾ ഏത് സമയവും ആൾക്കാർ തന്നെ..രാവിലെ വീട്ടിലെത്തിയ ഹൈബി ഈഡൻ എം പിയും കൂട്ടരുമായി ഒളിംപിക്സ് വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു ഈ സമയം ശ്രീജേഷ്.പിന്നാലെ ഇവിടെ എത്തിയ യൂഡിഎഫ് ജില്ലാ കൺവീനറും കേരളകോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ ഷിബു തെക്കുപുറവും നേതാക്കളും സംസാരത്തിൽ പങ്കാളികളായി.

കേരളത്തിന്റെ കായികമേഖലയുടെ അഭിവൃദ്ധിക്കായി തനിക്ക് നിർദ്ദേശിക്കാനുണ്ടായിരുന്ന കാര്യങ്ങളാണ് ശ്രീജേഷ് എംപിയുമായി പങ്കുവെച്ചത്.സംസ്ഥാനത്തെ കായികപരിശീന കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുകയും ഇക്കാര്യത്തിൽ സംസ്ഥാനം കൂടുതൽ ശ്രദ്ധിക്കകയും വേണമെന്ന് മറ്റുമുള്ള ശ്രീജേഷിന്റെ അഭിപ്രായം എം പി യും ശരിവച്ചു.മുൻകാലങ്ങളിൽ ഇതിനായി തന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളും എം പി ശ്രീജേഷുമായി പങ്കിട്ടു.

സംസാരം തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായു മുഖവുരകൾ ഒന്നുമില്ലാതെ ഒരു സംഘം ശ്രീജേഷിന്റെ വീട്ടിലെത്തിയത്.സംഘത്തിന്റെ കണ്ടതോടെ ഒളിമ്പിക് പോഡിയത്തിൽ വിടർന്ന പുഞ്ചിരി ഒന്നുകൂടി ശ്രീജേഷിന്റെ മുഖത്ത് വിടർന്നു.തന്റെ വളർച്ചയിൽ നിർണ്ണായകമായി എന്നു വിശ്വസിക്കുന്ന പ്രിയപ്പെട്ട അദ്ധ്യാപികമാരായിരുന്നു വീട്ടിലേക്ക് കടന്നുവന്നത്.ഒന്നുമുതൽ 4 വരെ താൻ പഠിച്ച സെന്റ് ആന്റിണീസ് സ്‌കൂളിലെ അദ്ധ്യാപിക സംഘത്തിലെ ഒരോ പേരെയും പേരെടുത്ത് ശ്രീജേഷ് എംപിക്കും ഒപ്പം അവിടെ കൂടിയവർക്കും പരിചയപ്പെടുത്തി.

ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച ഡാർളി ടീച്ചറും മൂന്നാം ക്ലാസ്സിൽ പഠിപ്പിച്ച ലില്ലിടീച്ചറും നാലാം ക്ലാസ്സിൽ പഠിപ്പിച്ച ഉഷടീച്ചറും വത്സമ്മ ടീച്ചറുമെല്ലാം പഠകാലത്തെ വിശേഷങ്ങൾ ഒന്നൊന്നായി വിവരിച്ചാണ് പ്രിയ ശിഷ്യനോടുള്ള വാത്സല്യവും സ്നേഹവും പ്രകടമാക്കിയത്.ചെറുപ്പം മുതൽ എടുത്തപറത്തക്ക ഗുണം വിനയമാണെന്നും ഇതാണ് ഈ വലിയവിജയം കൈവരിക്കാൻ ശ്രീജേഷിന് സഹായകമായതെന്നും സ്‌കൂളിലെ എന്താവശ്യത്തിനുവിളിച്ചാലും ഓടിയെത്തുമെന്നും ഇടയ്ക്കൊക്കെ തങ്ങളുടെ വീടുകളിലും ശ്രീജേഷ് എത്താറുണ്ടെന്നും വൽസമ്മ ടീച്ചർ പറഞ്ഞു.

സ്‌കൂളിൽ പ്യൂണില്ലാതിരുന്നതിനാൽ അക്കലാത്ത് ക്ലാസ്സ് മുറിയുടെ കതകുകൾ പൂട്ടി, ജലനുകളെല്ലാം കൊളുത്തിട്ട് ,ബക്കറ്റുകളെല്ലാം മുറിക്കുള്ളിക്ക് എടുത്തുവച്ചിട്ടാണ് ശ്രീജേഷ് വീട്ടിലേക്ക് പോയിരുന്നത്.എത്ര സമയം വൈകിയാലും അവനത് ചെയ്തിട്ടെ പോകു. വിയർത്തു
കുളിച്ച്,വേഷമൊക്കെ അലങ്കോലമായ അവസ്ഥയിലാവും സ്‌കൂളിൽ നിന്നും വീട്ടിലേക്കുള്ള അവന്റെ മടക്കയാത്ര.താമസിച്ചാൽ അമ്മ വഴിക്കുപറയും നീ പൊയ്ക്കോ എന്നൊക്കെ ഞങ്ങൾ പറയാറുണ്ടെങ്കിലും അവൻ അതൊന്നും വകവയ്ക്കാറില്ലെന്ന് മറ്റൊരു ടീച്ചർ ഓർത്തെടുത്തു.

സ്‌കുളിനെക്കുറിച്ച് പറഞ്ഞപ്പോൾ ശ്രീജേഷും വാചാലനായി.കളിക്കളത്തിൽ മാത്രം കാണുന്ന ഒരാവേശത്തോടെയാണ് തന്റെ അനുഭവങ്ങൾ ശ്രീജേഷ് പറഞ്ഞത്.സ്‌കുളിലെ മറക്കാനാവാത്ത അനുഭവങ്ങളാണ് തനിക്ക് ഒളിംപ്കസ് പോലുള്ള വലിയ വേദികളിൽപ്പോലും കരുത്തായതെന്ന് ശ്രീജേഷ് പറഞ്ഞു.ഉച്ചക്കഞ്ഞി വിളമ്പി നടന്നതും ക്ലാസ് ലീഡറാവാൻ വേണ്ടി കാണിച്ചുകൂട്ടിയ വേലത്തരങ്ങളുമെല്ലാം ഇപ്പോഴും മനസിലുണ്ടെന്നും സ്‌കൂളിൽ നിന്ന് കിട്ടിയ ആദ്യത്തെ സമ്മാനം ഇപ്പോഴും ഷെൽഫിലുണ്ടെന്നും പറഞ്ഞ ശ്രീജേഷ് ട്രോഫികൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

അൽപ്പം മധുരം കൂടിയാകുമ്പോഴാണ് കൂടിച്ചേരലുകൾ കൂടുതൽ സുന്ദരമാകുന്നതെന്ന് പറയുന്നത് പോലെ ശ്രീജേഷിനും മകനുമൊപ്പം കേയ്ക്ക് മുറിച്ച് മധുരവും ടീച്ചർമാർ പങ്കിട്ടു. അപ്രതീക്ഷിത കൂടിച്ചേരലിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചാണ് ഹൈബി ഈഡനും കൂട്ടരും ശ്രീജേഷിന്റെ വീട്ടിൽ നിന്നും യാത്രയായത്.ടീ്ച്ചർമാരെ സാക്ഷിയാക്കി കേരളകോൺഗ്രസിന്റെ ഉപഹാരം ഷിബു തെക്കുംപുറം ശ്രീജേഷിന് സമ്മാനിച്ചു.ഭാവിയിൽ നമുക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങൾ തരണമെന്ന് പറഞ്ഞാണ് അദ്ധ്യാപികമാരുടെ സംഘം മടങ്ങിയത്.

സ്റ്റാർ മാജിക് ഫെയിം ഷിയാസും ഇന്ന് ശ്രീജേഷിനെ കണ്ട് ആശംസ അറിയിക്കാൻ എത്തിയിരുന്നു.ഇന്നലെ രാത്രി ശ്രീജേഷിനെ കാണാൻ എത്തിയിരുന്നെന്നും തിരക്കുകാരണം തിരിച്ചുപോകുകയായിരുന്നെന്നും അതിനാലാണ് ഇന്ന് രാവിലെ വീണ്ടും എത്തിയതെന്നും ഷിയാസ് മറുനാടനോട് വ്യക്തമാക്കി.

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആദരവും ഇന്ന് ശ്രീജേഷിന് ലഭിച്ചു.എറണാകുളം റൂറൽ ജില്ലയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി യും എസ് പി സി നോഡൽ ഓഫീസറും ആയ മധു ബാബുവിന്റെ നേതത്വത്തിൽ കുന്നത്തുനാട് ഇൻസ്പെക്ടർ വി ടി ഷാജൻ,എറണാകുളം റൂറൽ എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസർ ഷാബു പി എസ്, ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ ഗിൽസ് ടി ആർ,എസ് വി സി അദ്ധ്യാപക കോർഡിനേറ്റർ അനൂബ് ജോൺ,വാഴക്കുളം എ സി പി ഒ ചന്ദ്രിക ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ശ്രീജേഷിനെ വീട്ടിൽ എത്തിയാണ് ആദരിച്ചത്.രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്കൾ ശ്ീജേഷിന് ഗാർഡ് ഓഫ് ഓണർ നൽകിയാണ് ആദരിച്ചത്..എറണാകുളം റൂറൽ ജില്ലയുടെ ഉപഹാരം ഡിസ്ട്രിക്ട് നോഡൽ ഓഫീസർ മധു ബാബുവാണ് ശ്രീജേഷിന് സമ്മാനിച്ചത്.