തിരുവനന്തപുരം: ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പത്തു വർഷങ്ങൾക്ക് മുമ്പ് അന്വേഷണം അട്ടിമറിച്ച് എഴുതിത്ത്തള്ളിയ ആലപ്പുഴ കൈതവന അക്‌സപ്റ്റ് കൃപാ ഭവനിൽ നടന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയുടെ മരണത്തിൽ ഒന്നും രണ്ടും പ്രതികളായ ഫാ. മാത്തുക്കുട്ടിയെയും സിസ്റ്റർ. സ്‌നേഹ മറിയത്തെയും ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

മാർച്ച് 25 ന് രണ്ടു പ്രതികളെയും ഹാജരാക്കാനാണ് സി ബി ഐ തിരുവനന്തപുരം യൂണിറ്റ് എസ്‌പിയോട് സി.ജെ.എം. ആർ. രേഖ ഉത്തരവിട്ടത്. സി ബി ഐ കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിച്ച കോടതി പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്ന് വിലയിരുത്തിയാണ് പ്രതികളെ ഹാജരാക്കാൻ സി ബി ഐ യോട് ആവശ്യപ്പെട്ടത്.

ആലപ്പുഴ ആക്‌സപ്റ്റ് കൃപാ ഭവനിൽ വ്യക്തിത്വ വികസന സൺഡേ സ്‌ക്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയെ കൃപാ ഭവൻ വളപ്പിലെ കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തിൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പ്രതിഭാഗം ചേർന്ന് തെളിവുകൾ നശിപ്പിച്ച് 10 വർഷം പിന്നിട്ടശേഷമാണ് പള്ളി വികാരിക്കും കന്യാ സ്ത്രീക്കുമെതിരെ സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പള്ളി വികാരിയും കൃപാ ഭവൻ ലഹരിമുക്ത കേന്ദ്രം ഡയറക്ടറും സൺഡേ സ്‌ക്കൂൾ ക്യാമ്പ് നടത്തിപ്പുകാരനുമായ ഫാദർ മാത്തുക്കുട്ടിയെന്നും മാത്തുക്കുട്ടി ആന്റണിയെന്നും അറിയപ്പെടുന്ന ഫാ. മാത്തുക്കുട്ടി മുന്നാറ്റിന്മുഖം, ക്യാമ്പു നടത്തിപ്പുകാരി റെജിയെന്നറിയപ്പെടുന്ന സിസ്റ്റർ സ്‌നേഹ മറിയ എന്നിവരെ ഒന്നും രണ്ടും പ്രതികളായി ചേർത്താണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്.

ക്രൈംബ്രാഞ്ച് ഡി വൈ എസ് പി : റ്റി.എഫ്. സേവ്യറിന്റെ കേസന്വേഷണം നിരീക്ഷിക്കാത്തതിന് ആലപ്പുഴ ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് ഷിജു ഷെയ്ക്കിനെ 2011 ജൂലൈ 6 ന് ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ശാസിക്കുകയും ചെയ്തിരുന്നു. നീതിയുക്തമായ അന്വേഷണം പരിരക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും സമയബന്ധിതമായ റിപ്പോർട്ടുകൾ വിളിച്ചു വരുത്താത്തതിനും നീതിയുക്തമായ അന്വേഷണം ഉറപ്പുവരുത്താൻ അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ മാർഗ്ഗ നിർദ്ദേശങ്ങളും ഉത്തരവുകളും നൽകാത്തതിനുമാണ് മജിസ്‌ട്രേട്ടിനെ ഹൈക്കോടതി ശാസിച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 156 (3) പ്രകാരം മജിസ്‌ട്രേട്ടിൽ നിക്ഷിപ്തമായ കേസന്വേഷണ നിരീക്ഷണ അധികാരം നേരാംവണ്ണം വിനിയോഗിക്കാത്തതിനാണ് ഹൈക്കോടതി വിമർശനമുണ്ടായത്.