കൊളംബോ: പ്രതിഫലം നാൽപതു ശതമാനം വരെ വെട്ടിക്കുറച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ. ശ്രീലങ്കൻ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിന്റെ നയങ്ങൾക്കെതിരെ സീനിയർ താരങ്ങൾ രംഗത്തെത്തി. പുതിയ കരാറിൽ ഒപ്പിടാതെയാണു താരങ്ങൾ പ്രതിഷേധിക്കുന്നത്.

ടെസ്റ്റ് ടീം ക്യാപ്റ്റൻ ദിമുത് കരുണരത്‌ന, ദിനേഷ് ചാണ്ടിമൽ, ഏഞ്ചലോ മാത്യൂസ് തുടങ്ങിയ താരങ്ങൾ കരാർ പുതുക്കാൻ വിസമ്മതിച്ചെന്നാണു വിവരം. ഇന്ത്യയ്‌ക്കെതിരെ ജൂലൈയിൽ ശ്രീലങ്കയ്ക്ക് ഏകദിന, ട്വന്റി20 പരമ്പരകൾ കളിക്കാനുണ്ട്. അതിനിടെയാണ് പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ശ്രീലങ്കൻ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുന്നത്.

ശ്രീലങ്ക ക്രിക്കറ്റിനും (എസ്എൽസി) ഏറെ പ്രദാനപ്പെട്ടതാണു പരമ്പര. സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം പ്രതിസന്ധിയിലായ ശ്രീലങ്ക ക്രിക്കറ്റിനെ സഹായിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യ പരമ്പരയ്ക്കു തയാറായത്. അതിനിടെയാണു പുതിയ പ്രശ്‌നം.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ശ്രീലങ്കയിൽ താരങ്ങളുടെ പ്രതിഫലം വളരെയധികം വെട്ടിക്കുറച്ചതായി അഭിഭാഷകൻ പ്രസ്താവനയിൽ അറിയിച്ചു. അടുത്തിടെയാണ് 24 താരങ്ങൾക്ക് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെൻട്രൽ കോൺട്രാക്ട് വാഗ്ദാനം ചെയ്തത്. ജൂൺ മൂന്നിന് മുൻപ് കരാറിൽ ഒപ്പുവയ്ക്കണമെന്നാണു നിർദ്ദേശം. ബോർഡിന്റെ തീരുമാനത്തിൽ ഞെട്ടലും നിരാശയുമുണ്ടെന്നു താരങ്ങൾ പ്രതികരിച്ചു.

അതേസമയം ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടിവന്നതെന്ന് ശ്രീലങ്ക ക്രിക്കറ്റ് ഉപദേശക സമിതി ചെയർമാൻ അരവിന്ദ ഡിസിൽവ മാധ്യമങ്ങളോടു പറഞ്ഞു.

താരങ്ങളുടെ പ്രകടനങ്ങളും വിലയിരുത്തേണ്ടെന്നും ഡിസിൽവ അഭിപ്രായപ്പെട്ടു. ബോർഡിന്റെ നീക്കത്തിൽ ഭൂരിഭാഗം താരങ്ങളും അസ്വസ്ഥരാണ്. താരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട മാനേജ്‌മെന്റിനും വീഴ്ചയിൽ തുല്യപങ്കുണ്ടെന്നാണു താരങ്ങളുടെ വാദം. കഴിഞ്ഞ നാലു വർഷത്തോളമായി ടീമിന്റെ മോശം പ്രകടനത്തിന് കാരണം ക്രിക്കറ്റ് ബോർഡിലെ പ്രശ്‌നങ്ങളും രാഷ്ട്രീയവുമാണെന്ന് മുതിർന്ന താരങ്ങൾക്കും അഭിപ്രായമുണ്ട്. മെയ്‌ 23ന് ബംഗ്ലാദേശിനെതിരായ ശ്രീലങ്കയുടെ ഏകദിന പരമ്പരയ്ക്കു തുടക്കമാകും.