മുനാ നദീതീരത്ത് വൻതോതിൽ ഹരിത-ജൈവനാശമുണ്ടാക്കി ആഗോള സാംസ്‌കാരികോത്സവം സംഘടിപ്പിക്കാൻ വേദി നിർമ്മിച്ച ശ്രീ ശ്രീ രവിശങ്കറുടെ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് 120 കോടിയോളം രൂപ പിഴയിടാൻ ദേശീയ ഹരിത ട്രിബ്യൂണൽ തീരുമാനം. മാർച്ച് 11 മുതൽ 13 വരെ നടക്കുന്ന സാംസ്‌കോരികോത്സവത്തിൽ 35 ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ച സമിതിയാണ് യമുനാ നദീതീരത്തെ തയ്യാറെടുപ്പുകൾ 120 കോടിയോളം രൂപയുടെ നാശനഷ്ടം വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. വേദി തയ്യാറാക്കിയപ്പോൾ വൻതോതിൽ ഹരിത ജൈവ സമ്പത്തിന് നാശം വന്നതായിട്ടാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. മാർച്ച് തീരുന്നതിനുമുമ്പ് നദീതീരം പഴയപടിയിലാക്കണമെന്നും ട്രിബ്യൂണൽ നിശയിച്ചിട്ടുണ്ട്.

40 അടി ഉയരത്തിലുള്ള വേദി, എടുത്തുമാറ്റാവുന്ന ക്യാബിനുകൾ, സന്ദർശകരെ സ്വീകരിക്കാനുള്ള കുടിലുകൾ, താൽക്കാലിക പാർക്കിങ് സംവിധാനങ്ങൾ എന്നിങ്ങനെ 1000 ഏക്കറുകളാണ് ഉപയോഗിച്ചത്. വൻതോതിലുള്ള നിർമ്മാണപ്രവർത്തനങ്ങൾ യമുനയുടെ പരിസ്ഥിതി തകർക്കുന്നതായി കാണിച്ച് മനോജ് മിശ്ര എന്ന പരിസ്ഥിതി പ്രവർത്തകനാണ് പരാതി നൽകിയത്.

ചെറിയ ചോലകൾ പോലും മൂടിയെന്നും തീരത്തെ വലിയ മരങ്ങൾ മുറിച്ചു മാറ്റിയെന്നും പരാതിയിൽ മനോജ് മിശ്ര പറഞ്ഞു. ഒട്ടേറെ ജെസിബികളും റോഡ് റോളറുകളും ഉപയോഗിച്ച് ദിവസങ്ങളായി ഇവിടെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുകയാണ്. ഏഴ് ഏക്കറിലേറെ സ്ഥലത്താണ് മുഖ്യ വേദി തന്നെ നിർമ്മിക്കുന്നത്.

ഇന്ത്യയ്ക്ക് പുറമേ 155 രാജ്യങ്ങളിൽ നിന്നുള്ള അതിഥികളാണ് സാംസ്‌കാരികോത്സവത്തിൽ പങ്കെടുക്കുന്നത്. 35,000 സംഗീതജ്ഞന്മാരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സാംസ്‌കാരികോത്സവത്തിലെ മാലിന്യങ്ങളൊന്നും യമുനയിൽ കലരാത്ത രീതിയിൽ മുൻകരുതലുകൾ എടുത്തുകൊണ്ടാണ് എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയതെന്ന് സംഘാടകർ പറയുന്നു.

നേരത്തെ നിർമ്മാണപ്രവർത്തനം നടത്തിയതിന്റെ അവശിഷ്ടങ്ങൾ നീക്കിയാണ് ഇവിടെ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. 650-ഓളം കെമിക്കൽ ടോയ്‌ലറ്റുകളാണ് നിർമ്മിച്ചിട്ടുള്ളത്. നദീതീരത്തുനിന്ന് സുരക്ഷിത അകലം പാലിച്ചാണ് വേദി തയ്യാറാക്കിയിരിക്കുന്നതെന്നും ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ അധികൃതർ പറയുന്നു.