പാലക്കാട്: ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരുടെ വെടിയേറ്റു വീരമൃത്യു ഏറ്റുവാങ്ങിയ ശ്രീജിത്തിന് നാട് വിടചൊല്ലി. സ്വദേശമായ പാലക്കാട് കോട്ടചന്ത പെരിങ്ങോട്ടുകുറിശ്ശി കളത്തിൽ വീട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എ.സി മൊയ്തീൻ ചടങ്ങിൽ പങ്കെടുത്തു.

സ്‌നേഹപൂർവം കണ്ണൻ എന്നു വിളിച്ചിരുന്ന ശ്രീജിത്തിന് അന്ത്യയാത്ര ചൊല്ലാൻ നാടുകാർ ഒന്നടങ്കം കോട്ടചന്തയിലെ വീട്ടിൽ എത്തിച്ചേർന്നിരുന്നു. ഏകമകന്റെ ചേതനയറ്റ ശരീരത്തിൽനോക്കി കണ്ണീർവാർക്കുന്ന അമ്മ ഉഷാകുമാരിയുടെ ചിത്രം എല്ലാവർക്കും നോവായി മാറി. അലമുറയിട്ടു കരയുന്ന അമ്മയെയും ശ്രീജിത്തിന്റെ അനിയത്തി ശ്രീജയെയും എങ്ങനെ ആശ്വസിപ്പിക്കാൻ കഴിയുമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും കുഴങ്ങി.

രാഷ്ട്രീയ റൈഫിൾസ് 44 ൽ അംഗമായ ശ്രീജിത് വ്യാഴാഴ്ച പുലർച്ചെയാണ് കശ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഷോപ്പിയാനിലെ മൗൾ ഗ്രാമത്തിൽ പുലർച്ചെ പെട്രോളിങ് നടത്തിയ സൈനിക സംഘത്തിനു നേർക്ക് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ശ്രീജിത്തിനെ കൂടാതെ മറ്റ് രണ്ട് സൈനികരും മരിച്ചു. മാർച്ച് എട്ടിന് നാട്ടിലേക്ക് വരാനിരിക്കെയാണ് അപ്രതീക്ഷിതമായി വിധി ഭീകരരുടെ രൂപത്തിൽ ഈ യുവ സൈനികന്റെ ജീവൻ അപഹരിച്ചത്.

വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച രാത്രി പത്തിനാണ് ജന്മനാട്ടിലെത്തിച്ചത്. ഇന്ന് ഒമ്പത് മണിയോടെ പരുത്തിപ്പുള്ളി എൽ.പി സ്‌കൂളിൽ പൊതുദർശനത്തിന് വച്ചശേഷമാണ് സംസ്‌കാരചടങ്ങുകൾ നടന്നത്. വ്യാഴാഴ്ച രാവിലെ സംഭവം അറിഞ്ഞതുമുതൽ പെരിങ്ങോട്ടുകുറിശ്ശി റോഡരികിലെ കളത്തിൽ വീട്ടിലേക്ക് നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രവാഹമായിരുന്നു.

ശ്രീജിത്തിന്റെ അനിയത്തി ശ്രീജയും ഏട്ടന്റെ വേർപാട് വിശ്വസിക്കാനാവാതെ കരഞ്ഞുതളർന്നു. വിവാഹിതയായ ശ്രീജ ഒറ്റപ്പാലം പനമണ്ണയിലാണ് താമസം.

പ്രത്യേക സൈനികവിമാനത്തിലാണ് മൃതദേഹം കോയമ്പത്തൂരിലെത്തിച്ചത്. കോയമ്പത്തൂർ ആർട്ടിലറിയിലെ ക്യാപ്റ്റൻ ജിതീഷിന്റെ നേതൃത്വത്തിൽ 25-ഓളം സൈനികർ അകമ്പടി സേവിച്ചു. രാത്രി 10 മണിക്ക് വീട്ടിലെത്തിച്ചു. മന്ത്രി വി എസ്. സുനിൽകുമാർ, കളക്ടർ മേരിക്കുട്ടി എന്നിവരും സന്നിഹിതരായിരുന്നു.

ശനിയാഴ്ച രാവിലെ 8 മുതൽ 10 വരെ, ശ്രീജിത്ത് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച പരുത്തിപ്പുള്ളി എ.എൽ.പി. സ്‌കൂളിൽ പൊതുദർശനത്തിനു വച്ചു. 11.30ന് സംസ്‌കാരം നടന്നു. ശനിയാഴ്ച രാവിലെ മുതൽ ദുഃഖാചരണഭാഗമായി പ്രദേശത്തെ കടകൾ അടച്ചിട്ടു.