സിനിമയിൽ വില്ലനെതിരെ പോരാടിയ ബാഹുബലി ജീവിതത്തിൽ വില്ലന്മാരെ കണ്ടിട്ടുണ്ടാകില്ലെന്ന് പ്രഭാസിനോട് കോടതി. പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് റവന്യു വകുപ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈദരാബാദ് കോടതിയുടെ പരാമർശം

സർക്കാർ ഭൂമി കയ്യേറി ഗസ്റ്റ് ഹൗസ് നിർമ്മിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് റവന്യു വകുപ്പ് പിടിച്ചെടുത്തിരുന്നു. ആനന്ദ്പൂർ ജില്ലയിലെ റായ്ദർഗം എന്ന സ്ഥലത്തുള്ള പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നതടക്കമുള്ള ഭൂമി സർക്കാർ ഭൂമിയാണെന്ന് മൂന്ന് മാസങ്ങൾക്ക് മുൻപ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

എന്നാൽ നോട്ടിസ് നൽകാതെയാണ് റവന്യു വകുപ്പ് ഗസ്റ്റ് ഹൗസ് പിടിച്ചെടുത്തത് എന്ന് ആരോപിച്ച് പ്രഭാസിന്റെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് കോടതി പരാമർശം. പ്രഭാസ് ഭുമി തട്ടിപ്പുകാരനാണെന്ന ഗുരുതര ആരോപണമാണ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഉന്നയിച്ചത്.

പ്രഭാസിന്റെ വീട് നിർമ്മിച്ചിരിക്കുന്നത് സർക്കാർ ഭൂമിയിലാണെന്നും ഏക്കർ കണക്കിന് വരുന്ന വസ്തുവിൽ അനധികൃത നിർമ്മാണങ്ങൾ നടക്കുന്നുവെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വ്യക്തമാക്കി. ഇരുകക്ഷികളുടെയും വാദം കേട്ടതിന് ശേഷം പ്രഭാസിന്റെ ഹർജി മറ്റൊരു ദിവസം പരിഗണിക്കുമെന്ന് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ, ജസ്റ്റിസ് പി കേശവറാവു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

അനന്ത്പൂർ ജില്ലയിലെ റായ്ദർഗം എന്ന പ്രദേശത്താണ് പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്. സർക്കാറിന്റെ ഉടമസ്ഥതിയിലുള്ള ഏതാനും ഭൂമികൾ ഇവിടെ സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുണ്ട്. ഈ പ്രദേശത്തുള്ളവർ കോടതിയെ സമീപിച്ചിരുന്നവെങ്കിലും ഈ ഭൂമി സർക്കാരിന്റെ അധീനതയിൽ ഉള്ളതാണെന്ന് സുപ്രിംകോടതി മൂന്ന് മാസം മുമ്പ് വിധിക്കുകയായിരുന്നു.