തിരുവനന്തപുരം: ഹാദിയ കേസിൽ സംസ്ഥാന വനിതാ കമ്മീഷൻ ഇടപെടുന്നു. ഹാദിയയെ സന്ദർശിക്കാനും സ്ഥിതി ഗതികൾ വിലയിരുത്താനുമാണ് സംസ്ഥാന വനിതാ കമ്മീഷൻ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്. അഖില എന്ന ഹാദിയ മതംമാറിയതിന്റെ പേരിൽ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്നു എന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടൽ.

ഹാദിയയെ സന്ദർശിച്ച് വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള അംഗീകാരം തേടാനാണ് വനിതാകമ്മീഷൻ സുപ്രീംകോടതി വഴി ശ്രമിക്കുന്നത്. സ്ത്രീപക്ഷ ഇടപെടൽ കമ്മീഷന്റെ ദൗത്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. മതംമാറിയ മുസ്ലീമായ ഹാദിയയെ സുപ്രീംകോടതിയാണ് മാതാപിതാക്കൾക്ക് ഒപ്പം അയച്ചത്. വീട്ടിലെത്തിയ ഹാദിയ ഇവിടെ കടുത്ത പീഡനവും മനുഷ്യാവകാശ ലംഘനവുമാണ് നേരിടുന്നതെന്ന് വാർത്തകൾ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷൻ കേസിൽ ഇടപെടുന്നത്.

നിലവിലെ അവസ്ഥയിൽ സാമൂഹിക സാഹചര്യം കലുഷിതമാകാതിരിക്കാനുള്ള നീക്കമാണ് വനിതാകമ്മീഷൻ നടത്തുന്നതെന്നും എംസി ജോസഫൈൻ പറഞ്ഞു. ഹാദിയയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുള്ളതിനാൽ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്ന് വനിതാകൂട്ടായ്മ ഇന്നലെ വാർത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു.

ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഹാദിയ കേസിൽ എൻഐഎ ആണ് അന്വേഷിക്കുന്നത്. ഹാദിയയുടെ മതംമാറ്റത്തിലും വിവാഹത്തിലും തീവ്രവാദ സ്വഭാവമുള്ള ഇടപെടലുകൾ നടന്നെന്ന് പിതാവ് ആശോകൻ ഹൈക്കോടതിയിൽ പരാതി നൽകിയതോടെയാണ് കേസ് മറ്റൊരു തലത്തിലേക്ക് മാറിയത്.

അശോകന്റെ പരാതിയെ തുടർന്ന് ഹൈക്കോടതി, ഹാദിയയും ഷഫിൻ ജഹാൻ എന്ന യുവാവും തമ്മിലുള്ള വിവാഹം റദ്ദു ചെയ്യുകയും പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടുകയുമായിരുന്നു. ഹൈക്കോടതി നടപടിക്കെതിരേ ഷഫിൻ ജഹാനാണ് സുപ്രിംകോടതിയെ സമീപിച്ചത്. തുടർന്ന് കേസിൽ കേന്ദ്രസർക്കാരിന്റെയും സംസ്ഥാനസർക്കാരിന്റെയും നിലപാട് തേടിയശേഷം എൻഐഎ അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു. പോരാത്തതിന് ഹാദിയയുടെ വീടിന് കനത്ത പൊലീസ് കാവലും ഏർപ്പെടുത്തി. മാധ്യമപ്രവർത്തകരെപോലും വീട്ടിലേക്ക് കടത്തിവിടാൻ വീടിന് കാവൽ നിൽക്കുന്ന പൊലീസ് തയ്യാറല്ല.

അതേസമയം അടുത്തിടെ വൈക്കത്ത് മാതാപിതാക്കൾക്കൊപ്പം ഹാദിയ കഴിയുന്ന വീട്ടിൽ ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ സന്ദർശനം നടത്തുകയും ഹാദിയയ്ക്കും മാതാപിതാക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുകയും ചെയ്ത സംഭവം വിവാദമായിരുന്നു. ഇതിന് ശേഷം ചില പൊതു പ്രവർത്തകരും ഹാദിയയെ കാണാൻ വീട്ടിലെത്തിയിരുന്നു. ഇതും വിവാദമായി. ഇവരോട് താൻ വീട്ടുതടങ്കലിലാണെന്ന് ഹാദിയ പറഞ്ഞതായാണ് റിപ്പോർട്ട്.

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഹാദിയ വീട്ടിൽ കഴിയുന്നത്. ഇതോടെയാണ് കടുത്ത വിമർശനങ്ങളുമായി പലരും രംഗത്ത് എത്തിയത്. ഹാദിയ നേരിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപണവും ശക്തമായി. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന വനിതാ കമ്മീഷന്റെ പുതിയ നീക്കം.