തിരുവനന്തപുരം: കേരളത്തിലേത് പോലെ റിയൽ എസ്‌റ്റേറ്റ് തട്ടിപ്പുകൾ നടക്കുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയിലുണ്ടോ? ഫ്‌ലാറ്റു തട്ടിപ്പുമായി ബന്ധപ്പെട്ട് ഏറ്റവും അധികം തട്ടിപ്പുകൾ നടമാടുന്നത് കേരളത്തിലാണ്. ഇത്തരം തട്ടിപ്പുകൾ പതിവായതോടയാണ് കേന്ദ്രസർക്കാർ തട്ടിപ്പുകൾ തടയാൻ വേണ്ടി റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം കൊണ്ടുവന്നത്. ഈ നിയമം 13 സംസ്ഥാനങ്ങളിൽ നടപ്പിലാക്കുമ്പോൾ കേരളം കയ്യും കെട്ടിയിരിക്കയാണ്. ഉപഭോക്താക്കൾക്ക് സഹായകമാകുന്ന വിധത്തിലുള്ള നിയമം കേരളത്തിലെ റിയൽ എസ്‌റ്റേറ്റ് വമ്പന്മാർക്ക് വേണ്ടിയാണ് അട്ടിമറിക്കുന്നതെന്നാണ് ആരോപണം.

യുഡിഎഫ് സർക്കാർ കൊണ്ടുവന്ന സംസ്ഥാന റിയൽ എസ്റ്റേറ്റ് അഥോറിറ്റി, കേന്ദ്രനിയമം നിലവിൽവന്നതിന്റെ പേരിൽ പിരിച്ചുവിടാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചെങ്കിലും അതിനുള്ള നടപടികളും പൂർത്തിയായിട്ടില്ല. ഏതു നിയമം അനുസരിച്ചാണു പ്രവർത്തിക്കേണ്ടതെന്ന് അന്വേഷിച്ചു റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ സർക്കാരിനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല. കഴിഞ്ഞ മെയ്‌ ഒന്നുമുതൽ ഭാഗികമായി പ്രാബല്യത്തിൽവന്ന കേന്ദ്ര റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം ഇന്നുമുതലാണു പൂർണതോതിൽ നടപ്പാക്കുന്നത്.

ഉത്തർപ്രദേശ്, ഗുജറാത്ത്, ഒഡീഷ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ, ചണ്ഡിഗഡ്, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ലക്ഷദ്വീപ്, ഡൽഹി എന്നിവിടങ്ങളും നിയമം നടപ്പാക്കിക്കഴിഞ്ഞു. റിയൽ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകൾ ഒഴിവാക്കാനും സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനും 2015ലാണ് സംസ്ഥാന സർക്കാർ റിയൽ എസ്റ്റേറ്റ് അഥോറിറ്റിക്കു രൂപം നൽകിയത്.

എന്നാൽ, കേരളത്തിൽ മാത്രം അവസ്ഥ വ്യത്യസ്തമാണ്. പല നിയന്ത്രണങ്ങളും പൂർണമായി നടപ്പായില്ലെങ്കിലും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും ഉപയോക്താക്കളും തമ്മിലുള്ള നൂറോളം കേസുകളിൽ അഥോറിറ്റി ചെയർമാൻ ആയിരുന്ന എസ്.അജയകുമാറിന്റെ നേതൃത്വത്തിൽ പരിഹാരം കണ്ടിരുന്നു. കേന്ദ്രനിയമം നടപ്പാക്കണമെങ്കിൽ ഓരോ സംസ്ഥാനവും ചട്ടങ്ങൾക്കു രൂപം നൽകണം.

കേന്ദ്രനിയമം പ്രാബല്യത്തിൽ വന്ന് ആറുമാസത്തിനകം ചട്ടങ്ങൾക്കു രൂപം നൽകണമെന്നാണു കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നത്. ചട്ടങ്ങൾ അംഗീകരിച്ചു വിജ്ഞാപനമിറക്കി മൂന്നു മാസത്തിനകം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റഗുലേറ്ററി അഥോറിറ്റിക്കു രൂപം നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബറിൽത്തന്നെ കരടു ചട്ടങ്ങൾ തയാറാക്കി റിയൽ എസ്റ്റേറ്റ് അഥോറിറ്റി സംസ്ഥാന സർക്കാരിനു സമർപ്പിച്ചെങ്കിലും തീരുമാനമായിട്ടില്ല. ചട്ടങ്ങൾ ഇപ്പോഴും നിയമവകുപ്പിന്റെ പരിഗണനയിലാണത്രേ.

കേന്ദ്രനിയമത്തിലെ പ്രധാന നിർദേശങ്ങൾ സംസ്ഥാനത്തെ പല ബിൽഡൽമാർക്കും തിരിച്ചടിയാകുമെന്നത് ഉറപ്പാണ്. അതുകൊണ്ടാണ് കേരളം ഈ വിഷയത്തിൽ മുഖം തിരിഞ്ഞു നിൽക്കുന്നതെന്നാണ് ആരോപണം. വീടോ ഫ്‌ലാറ്റോ വാങ്ങുന്നവരിൽനിന്നു ശേഖരിക്കുന്ന തുകയുടെ 70% പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണം. ഇതു നിർമ്മാണ ആവശ്യങ്ങൾക്കേ ഉപയോഗിക്കാവൂ എന്നതാണ് സുപ്രധാന നിയമം. ഇത് അംഗീകരിക്കാൻ പലരും തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം.

പാർപ്പിട പദ്ധതികൾ വൈകിക്കുന്ന നിർമ്മാതാക്കൾ പിഴ നൽകണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഉപയോക്താവ് ബാങ്ക് വായ്പ എടുത്തിട്ടുണ്ടെങ്കിൽ പലിശ നിർമ്മാതാക്കൾ അടയ്ക്കണം. പൂർത്തിയാക്കൽ സർട്ടിഫിക്കറ്റില്ലാത്ത പദ്ധതികൾ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്നും മറ്റൊരു നിർദേശത്തിൽ പറയുന്നു. പദ്ധതി പൂർത്തിയാക്കൽ കാലാവധി, ഫ്‌ലാറ്റുകളുടെ വലുപ്പം, സൗകര്യങ്ങൾ എന്നിവ നിർമ്മാതാക്കൾ മുൻകൂർ വെളിപ്പെടുത്തണം. ഇതിൽ പല വ്യവസ്ഥകളും സംസ്ഥാന നിയമത്തിലും ഉള്ളവയാണ്. എന്നാൽ വേണ്ടി വിധത്തിൽ നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം.