അഹമ്മദാബാദ്: മൂവായിരം കോടിയോളം രൂപ ചെലവിട്ടു നർമദ നദിയിൽ നിർമ്മിക്കുന്ന ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ (ഐക്യ പ്രതിമ സ്റ്റാച്യു ഓഫ് യൂനിറ്റി) ഉദ്ഘാടനത്തിന് ഒരുങ്ങി. ഭക്ഷണ കഴിക്കാൻ പോലുമില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുന്ന രാജ്യത്താണ് മൂവായിരം കോടിയുടെ പ്രതിമ നിർമ്മിച്ച് സർക്കാരിന്റെ ധൂർത്ത്.

പട്ടേലിന്റെ 143ാം ജന്മദിനമായ ഒക്ടോബർ 31ന് ഉദ്ഘാടനം ചെയ്യാനാണു ഗുജറാത്ത് സർക്കാരിന്റെ തീരുമാനമെന്നു ചീഫ് സെക്രട്ടറി ജെ.എൻ.സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണിത്. സർക്കാർ അധികാരത്തിലേറി ഉടൻ തന്നെ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു പ്രതിമ നിർമ്മാണം.

182 മീറ്റർ ഉയരമുള്ള പ്രതിമ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്. നർമദ നദിയിലെ സർദാർ സരോവർ അണക്കെട്ടിനുസമീപം സാധുബേട് ദ്വീപിലാണു പട്ടേൽ സ്മാരകം ഉയരുന്നത്. 2013ൽ, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണു പദ്ധതിക്കു മോദി തറക്കല്ലിട്ടത്. ഗുജറാത്തിലെ എംഎൽഎമാരുടെ എണ്ണം കണക്കാക്കിയാണ് 182 മീറ്റർ ഉയരം നിശ്ചയിച്ചത്.