ന്യൂഡൽഹി: സുപ്രീം കോടതിയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ് ധോണിക്ക് ആശ്വാസ വിധി. മതവികാരത്തെ വ്രണപ്പെടുത്തിയെന്ന കേസിൽ ധോണിക്കെതിരായ ക്രിമിനൽ നടപടികൾ സ്‌റ്റേ ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടു.

കയ്യിൽ ചെരുപ്പും പിടിച്ച് വിഷ്ണു ദേവന്റെ രൂപത്തിൽ ഒരു മാസികയിൽ കവർ ചിത്രം നൽകിയതാണ് വിവാദമായത്. തനിക്കെതിരായ കേസ് ആന്ധ്രാപ്രദേശിലെ അനന്തപുർ കോടതിയിൽ നിന്നും ബംഗലൂരുവിലേക്ക് മാറ്റണമെന്ന ധോണിയുടെ ഹർജിയും പരിഗണിച്ച് സുപ്രീം കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു.

കേസിൽ ധോണിക്കെതിരെ അനന്തപുർ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സാമൂഹിക പ്രവർത്തകനായ ജയകുമാർ ഹിരേമത്ത് ആണ് കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കണമെന്ന ധോണിയുടെ ഹർജി കർണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. നിലവിൽ ഒസ്‌ട്രേലിയൻ പര്യടനത്തിലാണ് ധോണി.

ബിസിനസ് ടുഡേ മാസികയുടെ കവർ പേജിൽ മഹാവിഷ്ണുവിന്റെ വേഷത്തിൽ വന്ന ധോണിയുടെ ചിത്രം വിവാദമായിരുന്നു.