ന്യൂഡൽഹി: കേന്ദ്രമന്ത്രി സുഷമ സ്വരാജിനെതിരെയും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെസിന്ധ്യക്കെതിരെയും ഉയർന്ന അഴിമതി ആരോപണം പ്രതിരോധിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർക്കെതിരെ ബിജെപിയുടെ നീക്കം തുടരുന്നു. സോളാർ കേസും ബാർ കോഴയും ഉയർത്തി പാർലമെന്റിൽ കോൺഗ്രസിനെ പ്രതിരോധിക്കാൻ കഴിഞ്ഞ ദിവസം ബിജെപി തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെയും അഴിമതി ആരോപണവുമായി ബിജെപി രംഗത്തെത്തി.

കോൺഗ്രസ് മുഖ്യമന്ത്രി ഹാരിഷ് റാവത്തിനെതിരെയാണ് അഴിമതി ആരോപണവുമായി ബിജെപി രംഗത്തെത്തിയത്. 2013ൽ ഉത്തരാഖണ്ഡിൽ പ്രളയമുണ്ടായ സമയത്ത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറിയും ചേർന്ന് അഴിമതി നടത്തുകയായിരുന്നെന്ന് ബിജെപി നേതാവ് നിർമ്മല സീതാരാമൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാൻ മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ എക്‌സൈസ് നയങ്ങളിൽ മാറ്റം വരുത്തിയെന്നാണ് ആരോപണം. സംഭവത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകളും ഒളികാമറ ദൃശ്യങ്ങളും കൈയിലുണ്ടെന്ന് ബിജെപി പറഞ്ഞു. ഹാരിഷ് രാവത് ഉടൻ തന്നെ രാജിവയ്ക്കണമെന്നും നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു.

തനിക്കെതിരെയുള്ള ആരോപണം ഹാരിഷ് നിഷേധിച്ചിട്ടുണ്ട്. ബിജെപിയുടെ കൈയിലുള്ള വീഡിയോ തെളിവിന്റെ ആധികാരികത ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. താൻ മദ്യനയത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സംസ്ഥാനത്തെ നയങ്ങൾ വളരെ സുതാര്യമാണെന്നും രാവത്ത് പറഞ്ഞു.