യർലന്റിലെ ജനതയെ വീണ്ടും ദുരിതത്തിലാക്കി ഡയാന കൊടുങ്കാറ്റ് രാജ്യത്ത് സംഹാര താണ്ഡവമാടി. 120 കി.മി വേഗതയിൽ കാറ്റ് വീശീയതോടെ രാജ്യം ഇരുട്ടിലായ അവസ്ഥയിലാണ്. ഡയാനയുടെ വരവ് അറിഞ്ഞ കാലവസ്ഥാ വിഭാഗം മുന്നേ തന്നെ പല ഭാഗങ്ങളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴും പല കൗണ്ടികളിലും അലേർട്ട് നിലനില്ക്കുന്നുണ്ട്.

കൊടുങ്കാറ്റ് പ്രധാനമായും നാശം സൃഷ്ടിച്ചത് യാത്രക്കാരെയാണ്. വിമാനസർവ്വീസുകളും റോഡ് ഗതാഗതവും അടിമുടി താറുമാറായി. ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങളിൽ നിന്നും നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും വൈകുകയും ചെയ്തിട്ടുണ്ട്. പതിനാലോളം വിമാന സർവീസുകൾ റദ്ദാക്കിയതായി കോക്ക് എയർപോർട്ട് അഥോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. അയർലണ്ടിലെ പ്രധാന എയർപോർട്ടായ ഡബ്ലിനിൽ ഇറങ്ങേണ്ട പല വിമാനങ്ങളും കാലാവസ്ഥ മോശമായതിനെ തുടർന്ന് വഴിതിരിച്ചു വിട്ടു. ഇവിടെ നിന്ന് പുറപ്പെടേണ്ട പല വിമാനങ്ങളും റദ്ദാക്കിയിട്ടുമുണ്ട്.

ഷാനൻ എയർപോർട്ട് പൂർണമായി പ്രവർത്തനനിരതമാണ്. യാത്രക്കാർ വിമാന സർവീസുകളെ കുറിച്ചുള്ള വിവരങ്ങൾ അതാത് എയർലൈൻ വെബ്സൈറ്റുകളിൽ നിന്ന് അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്.റദ്ദാക്കിയ വിമാനങ്ങളുടെ യാത്രയ്ക്കായി ബുക്ക് ചെയ്യപ്പെട്ട യാത്രക്കാർക്ക് വരും ദിവസങ്ങളിൽ സൗജന്യമായി യാത്രചെയ്യുകയോ അല്ലെങ്കിൽ പൂർണ്ണമായ റീഫണ്ട് അഭ്യർത്ഥിക്കുകയോ ചെയ്യാം.

കോർക്ക്, കെറി, വാട്ടർഫോർഡ്, ക്ലയർ, വെക്‌സ്ഫോർഡ്, ഗാൽവേ എന്നീ കൗണ്ടികളിലാണ് ഓറഞ്ച് വാണിങ്ങുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇന്ന് പകൽ മുഴുവൻ യെല്ലോ വാണിങ്ങുകളും മെറ്റ് ഐറാൻ പുറപ്പെടുവിച്ചു. അറ്റ്‌ലാന്റിക്കിൽ രൂപപ്പെട്ട ന്യൂനമർദമാണ് കൂടുതൽ ശക്തിയാർജ്ജിച്ച് കൊടുങ്കാറ്റായി രൂപം മാറിയത്. ശക്തമായി ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനൊപ്പം മഴയും, കടൽക്ഷോപവും ചേർന്നതോടെ സ്ഥിതി മോശമാവുകയായിരുന്നു.

പല കെട്ടിടങ്ങളുടെയും മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി. നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഹൈവേകളിൽ ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടായി. മോട്ടോർവേകളിൽ ഗതാഗത കുരുക്ക് പലയിടത്തും രൂക്ഷമായി തുടരുന്നുമുണ്ട്. പല റോഡുകളിലും സ്പീഡ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.