അന്തരിച്ച മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുൻ വിദേശകാര്യ മന്ത്രിയുമായ ഇ. അഹമ്മദിന്റെ കാരുണ്യത്തിൽ മലയാളി നഴ്‌സ് സൗദിയിലെ ജയിലിൽ അടയ്ക്കപ്പെടാതെ രക്ഷപ്പെട്ടു. സൗദി ആശുപത്രിയിലെ വാൻ ഡ്രൈവർ നല്കിയ കള്ളക്കേസിൽ കുടുങ്ങിയ പാലാ സ്വദേശിനി ഷെറിൻ ആണ് ഇ. അഹമ്മദിന്റെ കാരുണ്യത്തിൽ രക്ഷപ്പെട്ടത്. പ്രമുഖ അഭിഭാഷകനായ ജോൺസൺ മനയാനിയാണ് 2005 ലെ സംഭവം അഹമ്മദിന്റെ നിര്യാണത്തിനു പിന്നാലെ കൃതജ്ഞതയോടെ ഓർമിക്കുന്നത്.

കായികാധ്യാപകനും പാലക്കാരനുമായ തോംസണിന്റെ ഭാര്യ ഷെറിൻ സൗദിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. 2005 ലായിരുന്നു ഇവരുടെ വിവാഹം. പ്രസിദ്ധമായ കിങ് ഫൗണ്ടൽ ഹോസ്പിറ്റലിൽ ആയിരുന്നു കരാർ അടിസ്ഥാനത്തിൽ ജോലി. ഇവിടെ ജോലി ചെയ്തു വരുന്നതിനിടെ ആശുപത്രിയിലെ വാൻ ഡ്രൈവറുമായി ഉണ്ടായ പ്രശ്‌നങ്ങളാണ് ഷെറിനെ പ്രശ്‌നത്തിലാക്കിയത്.

ആശുപത്രിയിലേക്ക് തന്നെ കൊണ്ടു പോകുന്ന വാനിന്റെ സൗദി സ്വദേശിയായ ഡ്രൈവറുമായിട്ടാണ് ഷെറിന് പ്രശ്‌നങ്ങളുണ്ടായത്. ഇയാൾ ഷെറിനോട് മോശമായി പെരുമാറുകയായിരുന്നു. എന്നാൽ പ്രതികരിക്കാൻ തയാറായ ഷെറിൻ വാൻ ഡ്രൈവർക്കെതിരെ അധികൃതർക്കു പരാതി നല്കി.

പക്ഷേ ഡ്രൈവർ വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. ഷെറിനെതിരേ കൗണ്ടർ കേസ് ഫയൽ ചെയ്തുകൊണ്ടാണ് ഇയാൾ പ്രതികാരം തീർത്തത്. ഷെറിന്റെ വസ്ത്ര ധാരണം തനിക്ക് കടം നല്കാൻ പ്രേരണ നല്കിയെന്ന വിചിത്രമായ ആരോപണം ഉന്നയിച്ചാണ് ഇയാൾ വ്യാജ കേസ് കൊടുത്തത്. ശരിയത്ത് നിയമം നിലനിൽക്കുന്ന സൗദിയിൽ സ്ത്രീകളുടെ വാക്കിന് വിലയില്ലെന്ന തിരിച്ചറിവിലായിരുന്നു വാൻ ഡ്രൈവറുടെ നീക്കങ്ങൾ.

ഷെറിൻ സ്ത്രീയാണെന്നതിനു പുറമേ അന്യ രാജ്യക്കാരിയാണെന്നതും വാൻ ഡ്രൈവർക്കു സഹായകരമായി. സൗദിയിലെ നിയമവ്യവസ്ഥയും അധികൃതരും തനിക്കെതിരേയാണെന്ന് അറിഞ്ഞ ഷെറിൻ ആകെ തളർന്നു. ജയിലിൽ അടയ്ക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ഷെറിന്റെ പ്രശ്‌നങ്ങൾ ജോൺസൺ പറഞ്ഞ് അറിഞ്ഞ ഞാൻ എന്റെ സുഹൃത്തും സ്‌നേഹിതനുമായ ബീരാൻ സാറിന്റെ സേവനം പ്രയോജനപ്പെടുത്താൻ ശ്രമിച്ചു. ബീരാൻ സാർ അന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറലാണ്. പക്ഷേ അദ്ദേഹം നിസഹായവസ്ഥയിലായിരുന്നു. എന്നാൽ, ഡൽഹിയിൽ പോയി വിദേശകാര്യമന്ത്രി ഇ. അഹമ്മദിനെ കണ്ട് സംസാരിച്ചാൽ എന്തെങ്കിലും നടക്കുമെന്ന പ്രതീക്ഷ ബീരാൻ സാറിന് ഉണ്ടായിരുന്നു.

ഇതനുസരിച്ച് ബീരാൻ സർ ഡൽഹിയിൽ പോയി ഇ. അഹമ്മദിനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. ഷെറിൻ നേരിടുന്ന ദുഃഖാവസ്ഥ അദ്ദേഹം ഇ. അഹമ്മദിനെ ബോധ്യപ്പെടുത്തി. കാര്യങ്ങൾ മനസിലായ ഇ. അഹമ്മദ് പ്രശ്‌നം ഏറ്റെടുത്തു. ഉടൻ തന്നെ സൗദി അറേബ്യയിലെ വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ടു. പിന്നെ നടന്നത് ഒട്ടും പ്രതീക്ഷിക്കാത്ത അദ്ഭുതമായിരുന്നു. സൗദിയിലെ ജയിലിൽ അടയ്ക്കപ്പെടുമെന്നു കരുതി തളർന്നു ദുഃഖിതയായിരുന്ന ഷെറിൻ തൊട്ടു പിറ്റേ ദിവസം കേരളത്തിൽ തിരിച്ചെത്തി. ഇ. അഹമ്മദ് അന്തരിച്ചതിൽ ഞാൻ ദുഃഖിക്കുന്നതിൽ അതിശയമില്ലല്ലോ.