ന്യൂഡൽഹി: തെരുവ് നായ്ക്കളെ കൊല്ലില്ലെന്ന് സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ. വന്ധ്യംകരണത്തിലൂടെ നായകളുടെ എണ്ണം നിയന്ത്രിക്കും. നായകളെ ദത്തെടുക്കാൻ അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു.

പുല്ലുവിളയിൽ നായ്ക്കളുടെ കടിയേറ്റ് സ്ത്രീ മരിച്ച സംഭവമോ അക്രമകാരികളായ നായകളെ നേരിടേണ്ട രീതി എന്താണെന്നോ സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടില്ല. തെരുവ് നായ് ശല്യത്തെക്കുറിച്ചുള്ള വാർത്തകൾ പണം വാങ്ങി പ്രസിദ്ധീകരിക്കുന്നവയാണെന്നും നായ്ക്കളെ കൊന്നാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

തെരുവ് നായ്ക്കളെ കൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് നായ്ക്കളെ വന്ധ്യം കരിക്കാനാണ് സർക്കാറിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി മറപടി നൽകിയിരുന്നു. തെരുവുനായ ശല്യത്തെക്കുറിച്ചുള്ള വാർത്തകൾ 'പെയ്ഡ് ന്യൂസ്' ആണെന്ന നിഗമനം നീതിയുക്തമല്ലെന്നും പ്രശാന്ത് ഭൂഷണ് നല്കിയ മറുപടിയിൽ പിണറായി ചൂണ്ടിക്കാട്ടി. തുടർന്നാണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

അക്രമകാരികളായ നായ്ക്കളെ കൊല്ലുക തന്നെ ചെയ്യുമെന്ന് തദ്ദേശവകുപ്പ് മന്ത്രി കെ.ടി. ജലീൽ പ്രസ്താവിച്ചിരുന്നു. ഇതിനുള്ള നടപടികൾ അടുത്ത മന്ത്രിസഭ യോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.