- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം; ജീവനക്കാരുടെ പണിമുടക്ക് വിലക്കി ഉത്തരവിറക്കാൻ സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി; ജോലിക്കെത്തിയില്ലെങ്കിൽ ശമ്പളം പോകും; ചന്ദ്രചൂഡൻ നായരുടെ നിയമപോരാട്ടം ഫലം കണ്ടു; സർവ്വീസ് ചട്ടങ്ങൾ പരിഗണിച്ച് വിധി പുറപ്പെടുവിച്ചത് ചീഫ് ജസ്റ്റീസിന്റെ ബഞ്ച്
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പണിമുടക്ക് വലിക്കി ഉത്തരവിറക്കാൻ സംസ്ഥാന സർക്കാനോട് ഹൈക്കോടതി നിർദ്ദേശിച്ചു. സർവ്വീസ് ചട്ടങ്ങളിൽ പണിമുടക്കരുതെന്നുണ്ട്. ഇക്കാര്യത്തിൽ ഇന്നു തന്നെ ഉത്തരവ് ഇറക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.
ഇതോടെ അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ജോലിക്ക് ഹാജരായില്ലെങ്കിൽ ആ ദിവസത്തെ ശമ്പളം നഷ്ടമാകും എന്ന് ഉറപ്പായി. ശമ്പളത്തോടെയുള്ള അവധി അനുവദിക്കുന്ന സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ നൽകിയ ഹർജിയിലാണ് നിർണ്ണായക ഉത്തരവ്. സെക്രട്ടേറിയറ്റ് സെക്ഷൻ ഓഫിസറായി വിരമിച്ച ചന്ദ്രചൂഡൻ നായരാണു പൊതുതാൽപര്യ ഹർജി നൽകിയത്. അഭിഭാഷകൻ കൂടിയാണ് അദ്ദേഹം. ഡയസ്നോൺ പ്രഖ്യാപിക്കാത്തതും നിർബന്ധമായും ജോലിക്കു ഹാജരാകണമെന്നു നിർദ്ദേശിക്കാത്തതും നിയമവിരുദ്ധവും അനീതിയും ആണെന്നു ഹർജിയിൽ ആരോപിക്കുന്നു. ഇത് ഹൈക്കോടതിയും ശരിവച്ചു.
റോഡും റെയിലും തടഞ്ഞു ജനങ്ങളുടെ ജോലി നിർബന്ധപൂർവം തടസ്സപ്പെടുത്താൻ നിർദ്ദേശിച്ചിരിക്കുന്ന പൊതുപണിമുടക്ക്, ബന്ദ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ച ഹൈക്കോടതിയുടെ ഉത്തരവിന് എതിരാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും പ്രഖ്യാപിക്കണമെന്നതുമായിരുന്നു ആവശ്യം. പൊതു പണിമുടക്കു ദിവസങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരുടെ നിർബന്ധിത ഹാജർ ഉറപ്പാക്കണം, ജോലിക്കെത്താത്ത ഉദ്യോഗസ്ഥർക്കെതിരെ സർവീസ് ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
ജോലിക്കെത്താതെ, 2019 ജനുവരി 8,9 തീയതികളിൽ ദേശീയ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും അവധി എടുക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ബന്ദ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ച ഹൈക്കോടതി പൊതുപണിമുടക്കിനു ജനങ്ങൾക്കുള്ള ബുദ്ധിമുട്ടും അസൗകര്യവും കുറയ്ക്കാൻ ജീവനക്കാർ ജോലിക്കു ഹാജരാകണമെന്നും സർക്കാർ ഡയസ്നോൺ പ്രഖ്യാപിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്.
ട്രേഡ് യൂണിയനുകളുമായി ചേർന്നു സർക്കാർ, കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നടത്തുന്ന പൊതു സമരത്തിൽ പങ്കെടുക്കാൻ ജീവനക്കാരെയും അദ്ധ്യാപകരെയും ശമ്പളവും അവധിയും അനുവദിച്ചു പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ഹർജിയിൽ കുറ്റപ്പെടുത്തുന്നു. സർക്കാർ പൊതു പണിമുടക്കിനു നിരുപാധികം പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ആരോപിക്കുന്നു. ഇതെല്ലാം ഹൈക്കോടതി ശരിവച്ചു.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കർഷകരുടെ ആറു ആവശ്യങ്ങൾ അടങ്ങിയ അവകാശ പത്രിക ഉടൻ അംഗീകരിക്കുക, കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുക, പൊതുമേഖല സ്വകാര്യവൽക്കരണവും ദേശീയ ആസ്തി വിൽപനയും നിർത്തിവെക്കുക, കോവിഡിന്റെ ഫലമായി സംഭവിച്ച വരുമാന നഷ്ടപരിഹാരമായി ആദായ നികുതിയില്ലാത്തവർക്ക് പ്രതിമാസം 7500 രൂപ നൽകുക, ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വർദ്ധിപ്പിക്കുക, അസംഘടിത തൊഴിലാളികൾക്ക് സാർവത്രിക സാമൂഹ്യസുരക്ഷാപദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 28നും 29നും പണിമുടക്ക് നടത്തുന്നത്.