കൊൽക്കത്ത: കള്ളപ്പണക്കാരുടെ പേരുകൾ വെളിപ്പെടുത്തുന്നതു സംബന്ധിച്ച് കാര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. വിദേശ ബാങ്കുകളിൽ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുകൾ വെളിപ്പെടുത്താത്തതിനു കേന്ദ്ര സർക്കാർ പറയുന്ന ന്യായങ്ങൾ ശരിയല്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

വിദേശരാജ്യങ്ങളുമായി ഒപ്പുവച്ച ഇരട്ട നികുതി ഒഴിവാക്കൽ കരാറെന്ന ന്യായം പറഞ്ഞാണ് കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളവരുടെ പേരുകൾ സർക്കാർ പുറത്തുവിടാത്തത്. എന്നാൽ പേരുകൾ പുറത്തു വിടാത്തതിന് മതിയായ കാരണമല്ല ഇതെന്ന് സ്വാമി പറഞ്ഞു.

കരാറിന്റെ പേരിൽ പേരുകൾ പുറത്തുവിടുന്നതിൽ പ്രശ്‌നങ്ങളുണ്ടെങ്കിലും അത് മറികടക്കാവുന്നതാണ്. പേരുകൾ വെളിപ്പെടുത്താത്തതിന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി നിരത്തുന്ന വാദമുഖങ്ങൾ തെറ്റാണെന്നുകാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.