ന്യൂഡൽഹി: രാമന്റെ ജന്മസ്ഥലം മാറ്റാൻ സാധിക്കില്ലെന്നും മുസ്‌ലിംപള്ളി എവിടെ വേണമെങ്കിലും പണിയാമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇതോടെ രാമജന്മഭൂമി വിഷയത്തിൽ ഹൈന്ദവ സംഘടനകൾ നിലപാട് കടുപ്പിക്കുമെന്ന് വ്യക്തമായി. വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള പരിവാർ സംഘടനകൾക്ക് ഈ നിലപാടാണുള്ളത്.

അയോധ്യക്കേസിൽ മധ്യസ്ഥനാകാൻ തയ്യാറെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജഗ്ദീഷ് സിങ് കേഹാർ അറിയിച്ചതിനു പിന്നാലെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം. സുപ്രീംകോടതിയുടെ നിരീക്ഷണം സ്വാഗതം ചെയ്യുന്നുവെന്ന് മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനിയും പ്രതികരിച്ചു. ബന്ധപ്പെട്ട എല്ലാവരും ചേർന്ന് പൊതുവായ ഒരു അഭിപ്രായത്തിലേക്ക് എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാമജന്മഭൂമിയിൽ രാമക്ഷേത്രം തന്നെയാണ് പണിയേണ്ടത്. പള്ളി സരയൂ നദിയുടെ മറുവശത്ത് പണിത് അയോധ്യ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. സൗദിയിലും മറ്റു മുസ്‌ലിം രാജ്യങ്ങളിലും പള്ളികൾ നിസ്‌കരിക്കാനുള്ള സൗകര്യത്തിനാണ് നൽകുന്നത്. അത് എവിടെ വേണമെങ്കിലും ആകാമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. സരയു നദിയുടെ മറുവശത്ത് പള്ളി പണിയുകയും രാമജന്മഭൂമി രാമക്ഷേത്രം നൽകാനായി കൈമാറുകയുമാണ് വേണ്ടത്. രാമന്റെ ജന്മസ്ഥലം മാറ്റാൻ നമ്മുക്ക് സാധിക്കില്ലെന്നും സ്വാമി പറഞ്ഞു. ഈ നിലപാട് തന്നെയാണ് ആർ എസ് എസിനുമുള്ളത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജഗ്ദീഷ് സിങ് കേഹാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ നിർദ്ദേശം വച്ചത്. മതപരമായ കാര്യമായതിനാൽ കോടതിക്കു പുറത്തുള്ള ഒത്തുതീർപ്പു സാധ്യമല്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇത് കോടതിയുടെ ഉത്തരവല്ലെന്നും നിർദ്ദേശം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എത്രയും വേഗം രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഭാഗത്ത് നിന്ന് മധ്യസ്ഥത ആയിക്കൂടെ എന്ന് ചോദിച്ചത്.