ന്യഡൽഹി: ആർകെ നഗറിലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടി കൂടി കണക്കിലെടുത്ത് സുബ്രഹ്മണ്യൻ സ്വാമി ബിജെപി വിടും. അണ്ണാ ഡിഎംകെയിലെ ശശികല വിഭാഗവുമായി സുബ്രഹമണ്യൻ സ്വാമി അടുക്കുന്നതായാണ് സൂചന. കേന്ദ്ര സർക്കാരിനെ അതിരൂക്ഷമായി സ്വാമി വിമർശിക്കുന്നത് ഈ സാഹചര്യത്തിലാണ്. ബിജെപിയുമായി ജനതാ പാർട്ടിയുടെ മുൻ നേതാവ് തീർത്തും അകന്നു കഴിഞ്ഞു.

നോട്ട് അസാധുവാക്കൽ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ല എന്ന കണക്കുകൾ വ്യാജമാണെന്ന ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത് വന്നത് പാർട്ടി വിടുന്നതിന്റെ വ്യക്തമായ സൂചനയാണ്. നോട്ട് അസാധുവാക്കൽ ജിഡിപിയെ ബാധിച്ചില്ലെന്ന രീതിയിലുള്ള കണക്കുകൾ നൽകാൻ കേന്ദ്രസർക്കാർ കേന്ദ്ര സ്റ്റാറ്റിക്കൽ ഓർഗനൈസേഷനുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമി വെളിപ്പെടുത്തി. അഹമ്മദാബാദിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെത്തി മോദിയെ തള്ളി പറഞ്ഞുവെന്നതാണ് ശ്രദ്ധേയം.

ജയലളിതയുടെ മരണത്തിന് ശശികലാ പക്ഷത്തിനൊപ്പമായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ മനസ്സ്. എന്നാൽ ബിജെപി പിന്തുണച്ചത് ഒപിഎസ്- പളനി സ്വാമി വിഭാഗത്തേയും. ആർ കെ നഗറിൽ ദിനകരൻ ജയിച്ചതോടെ ശശികല പക്ഷം കരുത്ത് കാട്ടി. ഈ സാഹചര്യത്തിൽ ബിജെപിയെ തള്ളിപ്പറഞ്ഞ് മറു കണ്ടം ചാടാനാണ് സുബ്രഹ്മണ്യം സ്വാമിയുടെ ശ്രമം. നോട്ട് നിരോധനത്തെ കളിയാക്കുന്നത് ഈ സാഹചര്യത്തിലാണ്. കോൺഗ്രസ് ഉയർത്തുന്നതിനേക്കാൾ ഗുരുതര ആക്ഷേപങ്ങളാണ് മോദി സർക്കാരിനെതിരെ സുബ്രഹമണ്യൻ സ്വാമി ചർച്ചയാക്കുന്നത്. ഇത് പാർട്ടി വിടുമെന്നതിന്റെ വ്യക്തമായ സൂചനയാണ്.

ജിഡിപിയുടെ ത്രൈമാസ ഡേറ്റകൾ വിശ്വസിക്കരുതെന്നും അവയെല്ലാം കള്ളമാണെന്നും സുബ്രഹ്മണ്യൻ സ്വാമി പറയുന്നു. എന്റെ പിതാവാണ് സ്റ്റാറ്റിറ്റിക്കൽ ഓർഗനൈസേഷന്റെ സ്ഥാപകൻ. അടുത്തിടെ മന്ത്രി സദാനന്ദ ഗൗഡയ്ക്കൊപ്പം ഞാൻ അവിടെ പോയിരുന്നു. അവിടെ അദ്ദേഹം സിഎസ്ഒയുടെ ചുമതലയുള്ള ആളെ വിളിച്ചുവരുത്തി. നോട്ട് അസാധുവാക്കൽ സംബന്ധിച്ച വിവരങ്ങളിൽ കൃത്രിമം കാട്ടാൻ സമ്മർദം ചെലുത്താനായിരുന്നു ഇത്. അതിലാണ് ജിഡിപിയിൽ നോട്ട് അസാധുവാക്കലിന്റെ പ്രതിഫലനം ഉണ്ടാകുന്നില്ലെന്ന് അവർ പറയുന്നതെന്നും സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി.

നോട്ട് അസാധുവാക്കൽ പോലെയൊന്ന് സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്ന് എങ്ങനെ പറയാൻ സാധിക്കുമെന്ന് ചോദിച്ചപ്പോൾ തങ്ങൾക്ക് മേൽ വലിയ സമ്മർദ്ദമുണ്ടെന്ന് അവർ വെളിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല വിദേശ റേറ്റിങ് ഏജൻസികളായ മൂഡീസിന്റെയും ഫിച്ചിന്റെയും റിപ്പോർട്ട് വിശ്വസിക്കരുതെന്നും പണം നൽകിയാൽ നമുക്ക് വേണ്ട റിപ്പോർട്ടുകൾ അവർ പുറത്തിറക്കുമെന്നും സ്വാമി വ്യക്തമാക്കി.

ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥ നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ ദുർബലമാണെന്നും അദ്ദേഹം ആരോപിച്ചു. നമുക്ക് സ്റ്റാറ്റിക്കൽ ഓർഗനൈസേഷൻ എന്ന സ്ഥാപനമുണ്ട്. അവരെ നമുക്ക് വിശ്വസിച്ച് ആശ്രയിക്കാം. എന്നുകരുതി അവർക്ക് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾക്കുവേണ്ടി സമ്മർദ്ദം ചെലുത്തരുതെന്നും സ്വാമി കൂട്ടിച്ചേർത്തു.