പുതുച്ചേരി: സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി എസ്. സുധാകർ റെഡ്ഡിയെ വീണ്ടും തെരഞ്ഞെടുത്തു. പുതുച്ചേരിയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റേതാണു തീരുമാനം. അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനവും പാർട്ടി പുനഃസ്ഥാപിച്ചു. ഗുരുദാസ് ദാസ് ഗുപ്തയാണ് പുതിയ അസിസ്റ്റന്റ് സെക്രട്ടറി. കേരളത്തിൽ നിന്നും ബിനോയ് വിശ്വത്തെ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തി. കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മായിൽ, ബിനോയ് വിശ്വം എന്നിവരാണ് കേരളത്തിൽ നിന്നും ദേശീയ എക്‌സിക്യൂട്ടിവീൽ എത്തിയവർ. എ.ബി. ബർദൻ ദേശീയ സെക്രട്ടേറിയറ്റിൽ നിന്നുമൊഴിവായി.

തെലങ്കാനയിലെ നൽഗോണ്ടയിൽനിന്നുള്ള പാർലമെന്റ് അംഗാണ് ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സുധാകർ റെഡ്ഡി. 2012 ലാണ് സെക്രട്ടറി സ്ഥാനത്തെത്തിയത്. പശ്ചിമബംഗാളിൽനിന്നുള്ള നേതാവാണ് ഗുരുദാസ് ദാസ് ഗുപ്ത.

കേരളത്തിൽ നിന്നു സി.എൻ. ജയദേവൻ, പി.വി. ബാലൻ, കെ. പ്രകാശ് ബാബു എന്നിവരാണു പുതുതായി ദേശീയ കൗൺസിലിൽ എത്തിയിരിക്കുന്നത്. എന്നാൽ പ്രാതിനിധ്യം കുറഞ്ഞുപോയെന്നു കാട്ടി കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ പ്രതിഷേധിച്ചു. സ്ഥാനാർത്ഥി വിവാദത്തിൽപ്പെട്ട സി ദിവാകരനെ എക്‌സിക്യൂട്ടീവിൽ ഉൾപ്പെടുത്തിയിട്ടില്ല. പന്ന്യൻ രവീന്ദ്രൻ സെക്രട്ടേറിയറ്റിൽ തുടരും.