കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ പിടിയിലായ ആകാശിനെ കുറിച്ച് പുറത്ത് വരുന്ന വാർത്തകളെല്ലാം കൊല്ലിന്റെയും കൊലപാതകത്തിന്റെയും സൂചനകൾ നൽകുന്നത് തന്നെ. സൈബർ ലോകത്തെ സിപിഎമ്മിന്റെ കറകളഞ്ഞ ഗുണ്ട തന്നെയായിരുന്നു ആകാശ്.

ഒരിക്കൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെ വരെ ഇയാൾ ഫേസ്‌ബുക്കിലൂടെ ഭീഷണി മുഴക്കിയിരുന്നു. ഇങ്ങനെ പോയാൽ വിഎസിനും ടി പി ചന്ദ്രശേഖരന്റെ ഗതി വരുമെന്നായിരുന്നു ഫേസ്‌ബുക്കിലിട്ട പോസ്റ്റിലൂടെ ആകാശ് പരോക്ഷമായി പറഞ്ഞു വെച്ചത്.

മൂന്നു വർഷം മുൻപു വി എസ്.അച്യുതാനന്ദൻ സിപിഎം സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ചതു വിവാദമായ ദിവസമാണു വിഎസിനെതിരെ പരോക്ഷമായി ഭീഷണി മുഴക്കി ഫേസ്‌ബുക്കിൽ ആകാശ് പോസ്റ്റ് ഇട്ടത്. വിഎസിനും ടി.പി.ചന്ദ്രശേഖരന്റെ ഗതി വരുമെന്നു ധ്വനിപ്പിക്കുന്നതായിരുന്നു പോസ്റ്റ്.

2015 ഫെബ്രുവരിയിൽ ആലപ്പുഴയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലായിരുന്നു വിഎസിന്റെ ബഹിഷ്‌കരണം. അന്ന് വൈകിട്ടാണ് വിഎസിനെ പരോക്ഷമായി താക്കീത് ചെയ്തു കൊണ്ട് ആകാശ് വധഭീഷണി മുഴക്കിയത്. എന്നാൽ ഈ പോസ്റ്റ് കണ്ട ചിലർ ആകാശിനെ വിമർശിച്ചു.

എന്നാൽ 'വല്യേട്ടൻ' സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗ് ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിച്ചതാണെന്ന മട്ടിലായിരുന്നു ആകാശിന്റെ മറുപടി.