പയ്യന്നൂർ: വധശ്രമ കേസിൽ മാസങ്ങളോളം ജയിലിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ പ്രതിയെ പയ്യന്നൂർ ഗാന്ധി പാർക്കിലെ കുട്ടികളുടെ കളി യൂഞ്ഞാലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുകാരുമായി അകന്നു കഴിയുന്ന അന്നൂർ പടിഞ്ഞാറെക്കരയിലെ പി.ആർ. മനോജ് കുമാറി (52) നെയാണ് ഗാന്ധിപാർക്കിൽ സ്ഥാപിച്ച കളി ഊഞ്ഞാലിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. തിങ്കളാഴ്‌ച്ചപുലർച്ചെ നാലുമണിയോടെയാണ് സംഭവം.

നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന മനോജ് സമീപകാലത്തായി വീടുമായി അകന്നുകഴിയുകയായിരുന്നു. സുഹൃത്തായ ഉണ്ണികൃഷ്ണനോടൊപ്പം ഞായറാഴ്‌ച്ച ഗാന്ധി പാർക്കിൽ ഉറങ്ങിയതായിരുന്നു. പുലർച്ചെ സുഹൃത്ത് ബാത്ത്റൂമിൽ പോയി തിരിച്ചുവന്നപ്പോൾ മനോജിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പയ്യന്നൂർ പൊലീസാണ് മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ വർഷം പയ്യന്നൂർ കാരയിൽ താമസിക്കുന്ന സഹോദരി ഭർത്താവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്നതിനിടെ കുറച്ചു ദിവസം മുമ്പാണ് കാസറഗോഡ് സ്വദേശികളുടെ സഹായത്തോടെ ജാമ്യമെടുത്ത് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

പരേതനായ ടി.പി. രാഘവ പൊതുവാളുടെയും വി.പി ഭവാനിയുടെയും മകനാണ്. ഭാര്യ: പ്രീത (ദുബായ്). മകൻ: വിശ്വജിത്ത് ( ബംഗ്ളൂരു).സഹോദരങ്ങൾ.: വിജയലക്ഷ്മി (കാരയിൽ), പരേതനായ പ്രദീപ് കുമാർ . പയ്യന്നൂർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.