മുംബൈ: ഐപിഎല്ലിൽ വെള്ളിയാഴ്ച നടന്ന രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർകിങ്‌സ് മത്സരത്തന്റെ കമന്ററിക്കിടെ, രാജസ്ഥാൻ താരം ഷിമ്രോൺ ഹെറ്റ്മയറെയും, ഹെറ്റ്മയറുടെ ഭാര്യയെക്കുറിച്ചുമുള്ള അനാവശ്യ പരാമർശത്തിന്റെ പേരിൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്‌കറെ വിമർശിച്ച് ആരാധകർ.

ഇന്നലെ മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ നാലു വിക്കറ്റ് നഷ്ടമായി പതറിയപ്പോഴായിരുന്നു ഹെറ്റ്‌മെയർ ക്രീസിലെത്തിയത്.

ഐപിഎല്ലിനിടെ ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ടീം ക്യാംപ് വിട്ട് ഗയാനയിലേക്ക് പോയ ഹെറ്റ്‌മെയർ തിരിച്ചെത്തിയശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇന്നലെ ചെന്നൈക്കെതിരെ. ഹെറ്റ്‌മെയർ ബാറ്റിംഗിനിറങ്ങിയപ്പോൾ ഹെറ്റ്‌മെയറുടെ ഭാര്യ ഡെലിവർ ചെയ്തു, ഇനി ഹെറ്റ്‌മെയർ റോയൽസിനുവേണ്ടി ഡെലിവർ ചെയ്യുമോ എന്നായിരുന്നു ഗവാസ്‌കറുടെ ചോദ്യം. ഗാവസ്‌കർറുടെ ഫലിതം കലർന്ന വിമർശനം അത്രകണ്ട് രസിക്കാതിരുന്ന ആരാധകർ സ്വരം കടുപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി.

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട്, ഐപിഎല്ലിന് ഇടവേള നൽകി കഴിഞ്ഞ ആഴ്ച സ്വന്തം നാടായ ഗയാനയിലേക്കു പോയ ഹെറ്റ്മയർ, കഴിഞ്ഞ ദിവസം മടങ്ങിയെത്തുകയും രാജസ്ഥാൻ ടീമിനൊപ്പം ചേരുകയും ചെയ്തിരുന്നു. ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ യശസ്വി ജെയ്‌സ്വാൾ പുറത്തായതോടെ ഹെറ്റ്മയർ ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴായിരുന്നു ഗാവസ്‌കറുടെ പരാമർശം

ഹെറ്റ്മയർ നിർവാനി ദമ്പതികൾക്ക് മെയ്‌ 10നാണ് ആദ്യ കുട്ടി പിറന്നത്. ഐപിഎൽ മത്സരങ്ങളുടെ തിരക്ക് ഉള്ളതിനാൽ, ഇരുവർക്കും ഒപ്പം വളരെക്കുറച്ചു മത്സരങ്ങൾ മാത്രം ചെലവിട്ടതിനു ശേഷം ഹെറ്റ്മയർ ഇന്ത്യയിലേക്കു മടങ്ങിയിരുന്നു. ടീമിലെ നിർണായക സാന്നിധ്യം ആയതിനാൽ, തിരികെയെത്തിയതിനു ശേഷമുള്ള തൊട്ടടുത്ത മത്സരത്തിൽത്തന്നെ ഹെറ്റ്മയർക്ക് പ്ലേയിങ് ഇലവനിൽ അവസരവും ലഭിച്ചു.

അതുകൊണ്ടുതന്നെ, ടീമിനായി ഇത്രയധികം ആത്മാർഥത കാട്ടിയ ഹെറ്റ്മയർക്കെതിരായ പരാമർശം ക്രിക്കറ്റ് ആരാധകർക്ക് ഒട്ടും രസിച്ചില്ല. പിന്നാലെയാണ് ഗാവസ്‌കർക്കെതിരെ രൂക്ഷ പരാമർശങ്ങളുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആരാധകർ കൂട്ടത്തോടെ എത്തിയത്.

ഗവാസ്‌കറുടെ കമന്ററിക്കെതിരെ നേരത്തെയും വിമർശനമുയർന്നിരുന്നു. മലയാളി താരം സഞ്ജു സാംസന്റെ ക്യാപ്റ്റൻസിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന ഗവാസ്‌കർ പലപ്പോഴും റിഷഭ് പന്തിനെയും കെ എൽ രാഹുലിനെയുമെല്ലാം നിർലോഭം പുകഴ്‌ത്തുന്നതും ആരാധകരുടെ അതൃപ്തിക്ക് കാരണമായിരുന്നു.