ലോസ്ആഞ്ചലസ്: 520 യാത്രക്കാരുമായി പാരീസിൽ നിന്നും ലോസ്ആഞ്ചലസിലേക്ക് പറന്ന സൂപ്പർ ജംബോ ജെറ്റ് ലൈനറിന്റെ നാല് എൻജിനുകളിൽ ഒന്നിനു കാര്യമായ തകരാർ സംഭവിച്ചതിനെ തുടർന്നു കാനഡയിലെ മിലിട്ടറി എയർപോർട്ടിൽ അടിയന്തരമായി ഇറക്കേണ്ടി വന്നതായി എയർ ഫ്രാൻസ് അധികൃതർ വെളിപ്പെടുത്തി. സെപ്റ്റംബർ 30-നു ശനിയാഴ്ചയായിരുന്നു സംഭവം.

അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യത്തിൽ വച്ചാണ് തകരാർ കണ്ടെത്തിയത്. തുടർന്നു വിമാനം തിരിച്ചു പറന്നു കാനഡയിൽ ഇറക്കുകയായിരുന്നു. സുരക്ഷതമായി ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും മുഴുവൻ യാത്രക്കാരേയും അപകടമില്ലാതെ പുറത്തിറക്കുവാൻ കഴിഞ്ഞു. 496 യാത്രക്കാരും 24 വിമാന ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അമേരിക്കയിലേക്കുള്ള യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതായും അധികൃതർ അറിയിച്ചു.

എൻജിനിൽ പക്ഷി ഇടിച്ചതാകാം തകരാറിനു കാരണമെന്നു ഒരു യാത്രക്കാരൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എയർബസായ എ- 380 -ന്റെ പത്തെണ്ണം എയർ ഫ്രാൻസിന്റേതാണ്.

2015-ൽ സൂപ്പർ ജെറ്റ് ഡബിൾ ഡക്കർ 27 എണ്ണം നിർമ്മിച്ചുവെങ്കിൽ 2019-ൽ എണ്ണമാണ് നിർമ്മിക്കുന്നതെന്നും എയർ ബസ് സിഇഒ ടോം പറഞ്ഞു. അപകടം കൂടാതെ യാത്രക്കാർ രക്ഷപെട്ട ആശ്വാസത്തിലാണ് എയർ ഫ്രാൻസ് അധികൃതർ.