ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിലെ റിട്ട് ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഇന്ന് 11 മണിക്ക് പരിഗണിക്കാനിരുന്ന ഹർജികളാണ് സുപ്രീംകോടതി മാറ്റിവെച്ചത്. കേസ് തുറന്ന കോടതിയിൽ കേൾക്കണമെന്ന മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ആവശ്യപ്പെട്ടത്. ഇതിന് മറുപടിയൊന്നും കോടതി നൽകിയില്ല.

ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ നാല് റിട്ട് ഹർജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേട്ടത്. വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ എസ്.ജെ.ആർ. കുമാർ, ദേശീയ അയ്യപ്പ ഭക്ത അസോസിയേഷൻ പ്രസിഡന്റ് ശൈലജ വിജയൻ, തമിഴ്‌നാട്ടിൽ നിന്നുള്ള അഭിഭാഷകൻ ജി. വിജയകുമാർ, അഖില ഭാരതീയ മലയാളി സംഘ് എന്നിവരാണ് റിട്ട് ഹർജികൾ നൽകിയത്.

ഭരണഘടനാബെഞ്ച് പറഞ്ഞ വിധിക്കെതിരെ റിട്ട് ഹർജി സാധ്യമല്ല. എന്നാൽ, വിധിയെ നേരിട്ടു ചോദ്യം ചെയ്യാതെ, അതു നടപ്പാക്കിയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളാണ് 3 റിട്ട് ഹർജികളിൽ ഉന്നയിച്ചത്. 3 പ്രധാന ആവശ്യങ്ങളാണ് ഇവയിലുള്ളത്: 1) ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, 2) ഭരണഘടനാബെഞ്ചിന്റെ വിധി, പ്രഖ്യാപന സ്വഭാവത്തിൽ മാത്രമുള്ളതാണ് എന്നു വിശദീകരിക്കണം, 3) ആചാരങ്ങൾ സംരക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ നൽകണം.

അതേസമയം ഇന്ന് ഉച്ചക്ക് ശേഷം വൈകിട്ട് മൂന്നിന് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് ഹർജികൾ പരിഗണിക്കുക. 49 പുനഃപരിശോധനാ ഹർജികളാണുള്ളത്. വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജി പരിശോധിക്കുന്നത്. അനുകൂല വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്. ഹർജികൾ ജഡ്ജിമാർ ചേംബറിൽ പരിശോധിക്കും. നേരിട്ടുള്ള വാദമില്ല. അഭിഭാഷകർക്കുൾപ്പെടെ പ്രവേശനമില്ല.

എൻ.എസ്.എസ്, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം നിർവാഹക സംഘം, പ്രയാർ ഗോപാലകൃഷ്ണൻ, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നൽകിയിട്ടുള്ള 49 പുനഃപരിശോധനാ ഹർജികളാണ് പരിശോധിക്കുക. സീനിയർ അഭിഭാഷകനായ ശങ്കർ ഉദയ് സിംഗാണ് ബോർഡിന് വേണ്ടി കോടതിയിൽ ഹാജരാവുക. സുപ്രീംകോടതിയുടെ നിലപാടിൽ മാറ്രംവരാനുള്ള സാദ്ധ്യത നന്നെ കുറവാണെന്നാണ് നിയമവിദഗ്ദ്ധരുടെ പക്ഷം. ദേവസ്വം കമ്മിഷണർ എൻ. വാസുവും ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കോൺസൽമാരായ രാജ്‌മോഹൻ, ശശികുമാർ എന്നിവരും ഡൽഹിയിലുണ്ട്.