ന്യൂഡൽഹി: കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീംകോടതി. കോടതി മുറികളിൽ നടക്കുന്ന കാര്യങ്ങളുടെ പ്രാഥമിക വിവരങ്ങൾ ജനങ്ങൾക്ക് ലഭിക്കണമെന്ന് സുപ്രീംകോടതി ഉത്തരവവിൽ വ്യക്തമാക്കി. സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി. അതുപോലെ കോടതികളിൽ നടക്കുന്ന നടപടിക്രമങ്ങളെ കുറിച്ച് പ്രഥമ വിവരങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തണം. നിയമവ്യവഹാരം തത്സമയ സംപ്രേഷണം ചെയ്യുന്നത് സുതാര്യത ഉറപ്പാക്കുന്നതാണെന്നും ജനങ്ങളുടെ താൽപര്യത്തെ മാനിക്കുന്നതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

കോടതിമുറിക്കുള്ളിൽ എന്താണ് സംഭവിക്കുന്നതെന്നറിയാൻ പൊതുജനത്തിന് അവകാശമുണ്ടെന്ന് കോടതി കൂട്ടിച്ചേർത്തു. തത്സമയ സംപ്രേഷണം പൊതുതാൽപര്യം മുൻനിർത്തി സുതാര്യതയ്ക്ക് വഴിയൊരുക്കുമെന്ന് കോടതി നിരീക്ഷിച്ചു. തത്സമയ സംപ്രേഷണം വിദ്യാർത്ഥികൾക്ക് പഠനത്തിനു സഹായകമാകുമെന്നും കോടതി പറഞ്ഞു.

നിയമവ്യവഹാരം നടത്തുന്ന വ്യക്തികളുടെ അന്തസ് സംരക്ഷിക്കുന്നതിന് നിയമങ്ങൾ വേണമെന്നും കോടതി വ്യക്തമാക്കി. പ്രമുഖ അഭിഭാഷകയായ ഇന്ദിരാ ജയ്‌സിങ്, നിയമവിദ്യാർത്ഥി സ്‌നേഹിൽ ത്രിപതി എന്നിവർ നൽകിയ ഹരയിലാണ് കോടതി ഉത്തരവ്. ദേശീയപ്രാധാന്യമുള്ള കേസുകളിലെയും ഭരണഘടനാ ബെഞ്ചിലെയും നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

നിയമ വിദ്യാർത്ഥികൾക്കും കേസ് നൽകുന്നവർക്കും തത്സമയ സംപ്രേഷണം സഹായകരമാകുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങളിലെ വിചാരണക്കോടതികളിലും ട്രിബ്യൂണലുകളിലും സിസിടിവി വീഡിയോ റെക്കോർഡിങ്ങിന് സുപ്രീംകോടതി കഴിഞ്ഞവർഷം അനുമതി നൽകിയിരുന്നു.

ഹർജികളിൽ ജൂലായ് ഒമ്പതിനു നടന്ന വാദത്തിൽ, ബലാൽസംഗം, വിവാഹിതർക്കിടയിലെ തർക്കങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഒഴികെയുള്ളവയുടെ തത്സമയ സംപ്രേഷണത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു കോടതിയും അറ്റോർണി ജനറൽ കെ കെ വേണുഗോപാലും സ്വീകരിച്ചിരുന്നത്.