ന്യൂഡൽഹി: ക്രിമിനൽ കേസിൽ പ്രതികളായവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കാനാവില്ലെന്ന് സുപ്രീംകോടതി. ഈ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി തള്ളിക്കളഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇത്തമൊരു വിധി പുറപ്പെടുവിച്ചത്. ആർ എഫ് നരിമാൻ, എ എം ഖൻവിൽകർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

വ്യക്തികൾക്കു മേൽ ക്രിമിനൽ കുറ്റം ചുമത്തപ്പെടുമ്പോൾ തന്നെ അയോഗ്യത കൽപിക്കണമെന്നായിരുന്നു ഹർജികളിലെ ആവശ്യം. ബിജെപി നേതാവ് അശ്വിനി ഉപാധ്യായ, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജെ എം ലിങ്ദോ, സന്നദ്ധ സംഘടനയായ പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷൻ എന്നിവരാണ് ഹർജികൾ സമർപ്പിച്ചത്.

ക്രിമിനൽ കേസിൽ കുറ്റപത്രം ലഭിച്ചവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു തടയാൻ തങ്ങൾക്കാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതൊരു അയോഗ്യതയായി കണക്കു കൂട്ടുന്നില്ല. ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടത് സർക്കാരാണ്. രാഷ്ട്രീയത്തിൽ ക്രിമിനൽവത്കരണവും അഴിമതിയും വർധിച്ചുവരുന്ന സാഹചര്യമുണ്ട്. ഈ പശ്ചാത്തലത്തിൽ കോടതി വിഷയത്തിൽ ഇടപെടുന്നില്ല. പകരം വിലക്ക് ഏർപ്പെടുത്തണമെങ്കിൽ സർക്കാരിന് നിയമനിർമ്മാണം നടത്താമെന്നും കോടതി നിരീക്ഷിച്ചു.

പേരിൽ ഗുരുതര സ്വഭാവമുള്ള കേസുള്ളവർ മത്സരിക്കുന്നത് തടയാൻ സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും കോടതി പറഞ്ഞു. കുറ്റക്കാരെന്ന് തെളിയും വരെ അയോഗ്യത പാടില്ലെന്ന നിലപാടായിരുന്നു കേന്ദ്രം നിലപാട് സ്വീകരിച്ചിരുന്നത്. ജനപ്രതിനിധികൾ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നത് തടയണമെന്ന ഹർജിയും കോടതി തള്ളി.