ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിനെതിരായ ഹർജികൾ ഹരിത ട്രിബ്യൂണലിന്റെ ഡൽഹി ബെഞ്ചിനു വിട്ടു. സുപ്രീംകോടതിയുടെ ഈ തീരുമാനം സംസ്ഥാന സർക്കാരിന് തിരിച്ചടിയാണ്. ഹരിത ട്രിബ്യൂണലിനോട് ആഴ്‌ച്ചയ്ക്കകം അന്തിമ വിധി പുറപ്പെടുവിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ട്രിബ്യൂണലിന്റെ തീരുമാനം വരുന്നതുവരെ പദ്ധതിയുമായി മുന്നോട്ടുപോകാം.

വിഴിഞ്ഞം തുറമുഖത്തിനെതിരായ കേസുകളിലിടപെടാൻ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിനാണ് അധികാരമെന്ന സംസ്ഥാന സർക്കാരിന്റെ വാദം സുപ്രീം കോടതി തള്ളി. അതിന് ശേഷമാണ് ഹരിത ട്രിബ്യൂണിലിന്റെ ഡൽഹി ബെഞ്ചിനോട് ഹർജികൾ പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂർ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.

കേസിൽ ഹരിത ട്രിബ്യൂണലിലെ നടപടികൾക്കുള്ള സ്റ്റേ നീക്കി. 2015 ജനവരി 23നായിരുന്നു സ്റ്റേ അനുവദിച്ചത്. ഡൽഹിയിൽ കേസ് നടത്താൻ കേരളാസർക്കാരോ തുറമുഖ നിർമ്മാണകരാർ എടുത്തിരിക്കുന്ന അദാനിയോ പണമില്ലാത്തവരല്ലെന്നും കോടതി നിരീക്ഷിച്ചു. ആറാഴ്ചക്കുള്ളിൽ വാദം പൂർത്തിയാക്കി അന്തിമവിധി പുറപ്പെടുവിക്കണം. ഇടക്കാല ഉത്തരവ് പാടില്ലെന്നും കേസിനെ മുൻവിധിയോടെ സമീപിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

അതിനിടെ വിഴിഞ്ഞം തുറമുഖപദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിക്കാനിടയാക്കിയ 2011ലെ തീരദേശപരിപാലനനിയമ ഭേദഗതിയിലിടപെടാൻ ഹരിത ട്രിബ്യൂണിലിന് അധികാരമില്ലെന്ന തുറമുഖകമ്പനിയുടേയും സംസ്ഥാനസർക്കാരിന്റേയും ഹർജികളിൽ വിശദമായവാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.