ന്യൂഡൽഹി: അഞ്ച് ദിവസങ്ങളായി സുപ്രീം കോടതിയിൽ തുടരുന്ന പ്രതിസന്ധിക്ക് ഒടുവിൽ പരിഹാരമാകുന്നതായി സൂചന. മഞ്ഞുരുകലിന്റെ സൂചന നൽകി ജസ്റ്റിസ് ജസ്റ്റിസ് ചെലമേശ്വർ ഉൾപ്പടെയുള്ള 4 മുതിർന്ന ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കണ്ടു. 15 മിനിറ്റോളം നീണ്ട കൂടിക്കാഴ്‌ച്ചയിൽ തർക്ക വിഷയങ്ങളും ചർച്ച ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. ജഡ്ജിമാരുമായി നാളെയും ചർച്ചകൾ തുടരും. സുപ്രീംകോടതിയിലായിരുന്നു കൂടിക്കാഴ്ച. വിമർശിച്ച ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലൊക്കൂർ, കുര്യൻ ജോസഫ് എന്നിവരുമായാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാവിലെ ചർച്ച നടത്തിയത്. ചൊവ്വാഴ്ച രാവിലെ കോടതി കൂടും മുൻപാണ് ചീഫ് ജസ്റ്റിസ് നാലു ജഡ്ജിമാരുമായി പ്രത്യേക ചർച്ച നടത്തിയത്.

ചീഫ് ജസ്റ്റിസിനെതിരെ നാലു മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചതിലൂടെ രൂപംകൊണ്ട പ്രതിസന്ധിക്കു പരിഹാരമായില്ലെന്ന് അറ്റോർണി ജനറൽ (എജി) കെ.കെ.വേണുഗോപാൽ വെളിപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിൽ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും എജി പറഞ്ഞു. സുപ്രീം കോടതിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് തിങ്കളാഴ്ച എജി അവകാശപ്പെട്ടിരുന്നു. എന്നാൽ സുപ്രധാന കേസുകൾ പരിഹരിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രൂപീകരിച്ച ബെഞ്ചിൽ, പ്രതിഷേധമുയർത്തിയ നാലു ജഡ്ജിമാരും ഉൾപ്പെടാതിരുന്നതോടെ തർക്കം പരിഹരിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. അതിനിടെ, ഈയാഴ്ച തന്നെ പ്രശ്‌നപരിഹാരമുണ്ടാകുമെന്ന് ബാർ കൗൺസിലും പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം, പത്രസമ്മേളനം വിളിച്ച ജസ്റ്റിസുമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലൊക്കൂർ, കുര്യൻ ജോസഫ് എന്നിവർക്കെതിരെ ജസ്റ്റിസ് അരുൺ മിശ്ര പ്രതിഷേധം അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ പതിവുപോലെ കോടതിയിൽ ഒത്തുകൂടിയപ്പോഴായിരുന്നു പ്രതിഷേധം. ജഡ്ജിമാരുടെ പ്രസ്താവന ജൂനിയർ ജഡ്ജിമാർ കഴിവുകെട്ടവരാണെന്ന ധാരണ പരത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ജെ.ചെലമേശ്വറിനോടാണ് അരുൺ മിശ്ര ഇക്കാര്യം പറഞ്ഞത്. എന്നാൽ ചീഫ് ജസ്റ്റിസ് പ്രതികരിക്കാതെ മൗനം പാലിച്ചു.

സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിക്കാൻ ഫുൾ കോർട്ട് (എല്ലാ ജഡ്ജിമാരുടെയും യോഗം) വിളിക്കണമെന്ന് ആദ്യം മുതൽതന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ ഇതിന് ചീഫ് ജസ്റ്റിസ് തയാറായിട്ടില്ല. ഏതാനും ദിവസം കൂടി കാത്തിരുന്ന ശേഷം പ്രതിഷേധം ശക്തമാക്കുന്നതിനാണ് വിമർശിച്ച ജഡ്ജിമാരുടെ നീക്കമെന്ന് അവരോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. എജിക്കു പുറമെ ബാർ കൗൺസിൽ ഓഫ് ഇന്ത്യയും അഞ്ചു ജഡ്ജിമാരും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് പറഞ്ഞിരുന്നു.