ന്യൂഡൽഹി: ലോധ സമിതി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകൾക്കു സുപ്രീം കോടതിയുടെ കർശന നിയന്ത്രണം. ബി.സി.സി.ഐയും സംസ്ഥാന അസോസിയേഷനുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സുപ്രീം കോടതി മരവിപ്പിച്ചു.

ലോധ സമിതി നിർദ്ദേശങ്ങൾ എത്രത്തോളം നടപ്പാക്കിയെന്നും പൂർണമായും നടപ്പാക്കാൻ എത്ര സമയം വേണമെന്നും സത്യവാങ്മൂലത്തിൽ അറിയിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

മത്സരങ്ങൾക്കുവേണ്ടി തുക കൈമാറുന്നത് അടക്കമുള്ളവയ്ക്കു ബിസിസിഐക്കു സുപ്രീം കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ലോധ കമ്മിറ്റി ശുപാർശചെയ്ത പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനും സെക്രട്ടറി അജയ് ഷിർക്കെയ്ക്കും സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ലോധ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാൻ കഴിയില്ലെന്ന നിലപാടാണ് ബി.സി.സി.ഐക്ക്. ഇതേത്തുടർന്ന് നിർദ്ദേശങ്ങൾ അംഗീകരിക്കാത്ത ബി.സി.സി.ഐ അംഗങ്ങളെ പുറത്താക്കണമെന്ന് ലോധ കമ്മിറ്റി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.