കോട്ടയം: ക്രിസ്തുവിന്റെ അന്ത്യരംഗം വികലമായി ചിത്രീകരിക്കുന്നെന്നാരോപിച്ച് ലോകപ്രശസ്ത നാടകമായ 'ജീസസ് ക്രൈസ്റ്റ്, സൂപ്പർസ്റ്റാറിന്' കോട്ടയത്ത് കാൽ നൂറ്റാണ്ട് മുമ്പ് ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി. ഇവിടെ വിജയം കാണുന്നത് മേരി റോയിയുടെയും ഫാ. എബ്രഹാം വെള്ളത്തടത്തിലിന്റെയും നിയമപോരാട്ടമാണ്. ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ മാതാവായ മേരി റോയിയുടെ ഇനി നാടകം അവതരിപ്പിക്കാനുള്ള തിരക്കുകളിലേക്ക് നീങ്ങും. ക്രിസ്ത്യൻ പിന്തുടർച്ചാവകാശത്തിനായി പോരാടി വിജയം കൈവരിച്ച മേരി റോയിയുടെ മറ്റൊരു വിജയമാണ്

ആൻഡ്ര്യൂസ് ലോയ്ഡ് വെബ്ബറും ടിം റൈസും ചേർന്നെഴുതിയ നാടകം വത്തിക്കാനുൾപ്പെടെ വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിച്ചിട്ടുള്ളതാണെന്നും ഓൺലൈനിൽ ലഭ്യമാണെന്നും ഹരജിയിൽ ബോധിപ്പിച്ചു. തുടർന്നാണ് എവിടെയും ലഭ്യമായ നാടകത്തിന് നിലവിലെ വിലക്ക് അപ്രസക്തമാണെന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലെ ബെഞ്ച് ഉത്തരവിട്ടത്. 1990ലാണ് നാടകത്തിന് കോട്ടയം ജില്ലയിൽ കലക്ടർ പ്രദർശനാനുമതി നിഷേധിച്ചത്. നാടകം ക്രിസ്തുമതത്തിന്റെ അടിസ്ഥാനവിശ്വാസങ്ങൾക്കെതിരാണെന്നും വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുമെന്നും 1991ൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിക്കുകയുമുണ്ടായി. വിലക്കിനെതിരെ ഫാ. എബ്രഹാം വെള്ളംതടത്തിൽ 2004ൽ നൽകിയ ഹർജിയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. തുടർന്നാണ് നിയമ പോരാട്ടവുമായി സുപ്രീംകോടതിയെ സമീപിച്ചത്.

മേരി റോയി നടത്തുന്ന കോട്ടയം കഞ്ഞിക്കുഴിയിലെ 'പള്ളിക്കുടം' സ്‌കൂളിൽ നാടകം അവതരിപ്പിക്കാനിരിക്കെയായിരുന്നു നിരോധനം. 1990ൽ കോട്ടയം ജില്ലാ കലക്ടറായിരുന്ന അൽഫോൻസ് കണ്ണന്താനമാണ് ജില്ലയിൽ നാടകം അവതരിപ്പിക്കുന്നത് തടഞ്ഞത്. നാടകത്തിൽ കുരിശിൽ തറക്കാൻ കൊണ്ടുപോകുന്നതിന് മുമ്പായി മഗ്ദലനമറിയം യേശുവിനെ ആശ്വസിപ്പിക്കുന്ന രംഗമുണ്ടായിരുന്നു. സുഹൃത്തിനെപോലെ തലയിൽ തലോടി ആശ്വസിപ്പിക്കുന്ന രംഗം തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം കത്തോലിക്ക, സി.എസ്.ഐ വൈദികർ രംഗത്തത്തെിയതോടെയാണ് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി നാടകം അവതരിപ്പിക്കാൻ നാല് മിനിറ്റുകൾ മാത്രം അവശേഷിപ്പിക്കെ നിരോധ ഉത്തരവ് പുറത്തിറക്കിയത്. മഗ്ദലന മറിയം യേശുവിനെ ചുംബിക്കുന്ന രംഗമാണ് പ്രതിഷേധത്തിന് കാരണം.

മേരി റോയി അന്ന് ആരംഭിച്ച നിയമപോരാട്ടത്തിനാണ് ഇപ്പോൾ അന്ത്യമായിരിക്കുന്നത്. ഇതിനിടെ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി നാടകം അവതരിപ്പിക്കാൻ സുപ്രീംകോടതി പ്രത്യേക ഉത്തരവിലൂടെ അനുമതി നൽകിയിരുന്നു. ഇനി രാജ്യത്ത് എവിടേയും ആരേയും പേടിക്കാതെ മേരി റോയിക്ക് ഈ നാടകവുമായി പോകാം.