ന്യൂഡൽഹി: ബാങ്ക് തട്ടിപ്പ് ഉൾപ്പെടെ സമൂഹത്തിലെ അനധികൃത ഇടപാടുകൾ തടയാനുള്ള ഏക പോംവഴിയാണ് ആധാർ എന്ന കേന്ദ്രസർക്കാരിന്റെ വാദത്തിനെതിരെ സുപ്രീംകോടതി. ബാങ്ക് തട്ടിപ്പുകൾ ഉൾപ്പെടെ തടയാൻ ആധാർ നിർബന്ധമാക്കുന്നതുവഴി സാധിക്കും എന്നായിരുന്നു സർക്കാർ വാദം.

ഇത് ശരിയല്ലെന്നും ഇത്തരം തട്ടിപ്പുകൾ തടയാൻ ആധാർ നിർബന്ധമാക്കുക എന്ന പോംവഴി അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തട്ടിപ്പുകാരുടെ വിവരങ്ങൾ ലഭിക്കാൻ ആധാർ എളുപ്പമാണെങ്കിലും തട്ടിപ്പു തടയാൻ ആധാർ ഉപയോഗത്തിലൂടെ കഴിയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ആധാർ പദ്ധതി ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി എത്തിയ ഹർജികൾ ഒരുമിച്ച് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

ആർക്കൊക്കെയാണു വായ്പകൾ കൊടുക്കുന്നത് എന്ന് ബാങ്കുകൾക്ക് വ്യക്തമായി അറിയാമെന്നും ബാങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പുകാരും തമ്മിൽ അടുപ്പമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആധാർ നിർബന്ധമാക്കുന്നതിലൂടെ ഈ തട്ടിപ്പ് തടയാനാകില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

വജ്രവ്യാപാരി നീരവ് മോദി, അമ്മാവനും വ്യാപാര പങ്കാളിയുമായ മൊഹുൽ ചോക്‌സി എന്നിവർ ചേർന്ന് 13,000 കോടി രൂപ, റോട്ടോമാക് ഉടമ വിക്രം കോത്താരി 3695 കോടി രൂപ, വിജയ് മല്യയുടെ വായ്പാ തട്ടിപ്പുകൾ എന്നിങ്ങനെ രാജ്യവ്യപകമായി നടന്ന കോർപ്പറേറ്റ് തട്ടിപ്പുകൾ വലിയ ചർച്ചയാകുന്നതിനിടെയാണ് കോടതിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു വിമർശനം വന്നത്.

ജനങ്ങളെല്ലാവരും ഡിഎൻഎ പരിശോധനയ്ക്കായി നിർബന്ധമായും ആധാർ അഥോറിറ്റിക്കു രക്ത സാംപിളുകൾ നൽകണമെന്ന് ഇങ്ങനെപോയാൽ ഭാവിയിൽ ആവശ്യപ്പെടുകയില്ലേ എന്നു കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു. ആധാർ പദ്ധതിക്കു ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന സവിശേഷ തിരിച്ചറിയൽ അഥോറിറ്റിക്ക് (യുഐഡിഎഐ) കേന്ദ്രം വലിയ അധികാരങ്ങൾ നൽകിയതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമർശനം. ഇതിന് പിന്നാലെയാണ് ഇന്ന് തട്ടിപ്പുകൾ തടയാൻ ആധാർ ഉപകരിക്കുമെന്ന വാദവും വിമർശന വിധേയമായത്. സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്ന തരത്തിൽ അതിരുകടന്ന അധികാരം ആണോ കേന്ദ്രം യുഐഡിഎഐക്കു നൽകിയതെന്നും കോടതി ചോദിച്ചിരുന്നു.