ന്യൂഡൽഹി: സാമൂഹ്യസേവനം മൗലികാവകാശമല്ലെന്നു സുപ്രീം കോടതി. ശബരിമലയിൽ അന്നദാനം നടത്താൻ സന്നദ്ധസംഘടനകൾക്കു വിലക്ക് ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചായിരുന്നു കോടതി നിരീക്ഷണം.

ശബരിമലയിലെ അന്നദാനത്തിൽ നിന്ന് സന്നദ്ധസംഘടനകളെ വിലക്കിയത് ഹൈക്കോടതിയാണ്. ദേവസ്വം ബോർഡ് നേരിട്ട് തന്നെ അന്നദാനം നടത്തിയാൽ മതിയെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

ഇതിനെ ചോദ്യം ചെയ്താണ് സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സാമൂഹ്യ സേവനം മൗലികവകാശമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഹർജിക്കാർക്ക് വീണ്ടും ഹൈക്കോടതിയെ സമീപീക്കാമെന്നും പറഞ്ഞു. ആവശ്യമെങ്കിൽ അന്നദാനത്തിനുള്ള തുക ദേവസ്വം ബോർഡിനെ ഏൽപ്പിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

അന്നദാനം, ജല വിതരണം എന്നിവ നടത്താൻ ഈ വർഷം അഖില ഭാരത അയ്യപ്പ സേവാസംഘം, ശ്രീ ഭൂതനാഥ ധർമസ്ഥാപനം ട്രസ്റ്റ്, ശബരിമല അയ്യപ്പ സേവാസമാജം എന്നിവയ്ക്കാണ് ഹൈക്കോടതി നേരത്തെ അനുമതി നൽകിയത്. സംഘടനകൾ നടത്തുന്ന അന്നദാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ശബരിമല സ്‌പെഷൽ കമ്മീഷണറുടെയും മേൽനോട്ടത്തിലാവണം. വിതരണം ചെയ്യുന്ന വെള്ളവും ഭക്ഷണവും ആവശ്യമെങ്കിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.