ഉപഭോക്താക്കളുടെ വിവരങ്ങൾ കൈമാറരുതെന്ന് സാമൂഹ്യമാധ്യമങ്ങളായ ഫേസ്‌ബുക്കിനും, വാട്സ്അപ്പിനും സുപ്രീംകോടതി നിർദ്ദേശം. ഇതു സംബന്ധിച്ച നാലാഴ്ചയ്ക്കാകം സത്യവാങ്മൂലം നൽകാൻ ഇരുകമ്പനികളോടും കോടതി ആവശ്യപ്പെട്ടു.

ഉപഭോക്താക്കളുടെ വിവരങ്ങൾ മൂന്നാമതൊരാൾക്ക് കൈമാറരുതെന്നാണ് കോടതി ഇന്ന് നിർദ്ദേശം നൽകിയിരിക്കുന്നത്. സീനിയർ അഭിഭാഷകരായ കപിൽ സിബലും അരവിന്ദ് ദത്താർ എന്നീവരാണ് വാട്സ്അപ്പിനും ഫേസ്‌ബുക്കിനും വേണ്ടി കോടതിയിൽ ഹാജരായത്. ഉപഭോക്താക്കളൂടെ വിവരങ്ങൾ കൈമാറുന്നില്ലെന്ന് ഇവർ കോടതിയിൽ വ്യക്തമാക്കി. 'ലാസ്റ്റ് സീൻ, ടെലഫോൺ നമ്പർ ഉൾപ്പെടെയുള്ള കുറച്ച് വിവരങ്ങൾ മാത്രമാണ് ഷെയർ ചെയ്യുന്നതെന്ന് കപിൽ സിബൽ കൂട്ടിച്ചേർത്തു.

സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം സംബന്ധിച്ച വിഷയങ്ങൾ പഠിക്കാനായി കമ്മിറ്റിയെ രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. ഇതിനായി സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജി, ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണയെ അധ്യക്ഷനാക്കി കമ്മിറ്റിയെ രൂപീകരിക്കും.

ഈ കമ്മിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ചു നിയമനിർമ്മാണം നടത്തുമെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഈ മേഖലയിലെ വിദഗ്ധരുൾപ്പെടുന്ന കമ്മിറ്റിയാകും രൂപീകരിക്കുകയെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

വാട്സഅപ്പ്, ഫേസ്‌ബുക്ക് എന്നിവയുടെ സ്വകാര്യതാ നയത്തിനെതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ നിർദ്ദേശം. നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വകാര്യത ഉറപ്പു വരുത്താൻ നിയനിർമ്മാണം ആവശ്യപ്പെടുന്ന ഹർജിയിൽ കേന്ദ്രസർക്കാരിനും, ട്രായിക്കും, എഫ്ബിക്കും, വാട്സ്അപ്പിനും കോടതി നോട്ടീസയച്ചു. അടുത്ത നവംബർ 28 ന് ഈ വിഷയത്തിൽ കോടതി വീണ്ടും വാദം കേൾക്കും.

നേരത്തെ ഫേസ്‌ബുക്കും വാട്സ്അപ്പും ഉപയോഗിക്കുന്ന ആളുകളുടെ സ്വകാര്യത അപകടത്തിലാണെനന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തോടു സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഹർജി നവംബർ 28ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.