സ്വയരക്ഷയ്ക്കുവേണ്ടി നിയമം കൈയിലെടുക്കുന്നത് മുമ്പുതൊട്ടുതന്നെ നമ്മുടെ രാജ്യത്ത് അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാൽ, സ്വയം പ്രതിരോധമെന്ന സാഹചര്യത്തിന്റെ വ്യാപ്തി സുപ്രീം കോടതി ഒന്നുകൂടി വിപുലപ്പെടുത്തിയിരിക്കുന്നു. സ്വയരക്ഷ മാത്രമല്ല, മാതാപിതാക്കളുടെയോ ഉറ്റബന്ധുക്കളുടെയോ രക്ഷ കൂടി ഈ നിർവചനത്തിൽ വരുമെന്ന് കോടതി നിരീക്ഷിച്ചു.

തങ്ങളുടെ അയൽക്കാരെ ആക്രമിച്ചതിന് വിചാരണക്കോടതി ശിക്ഷിച്ച രണ്ടുപേരുടെ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. ഇവരുടെ ശിക്ഷ രാജസ്ഥാൻ ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇരുവരെയും രണ്ടുവർഷത്തെ കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഈ വിധിക്കെതിരെ ഇരുവരും സുപ്രീം കോടതിയെ സമീപിച്ചു. ദീപക് മിശ്രയും ശിവ കീർത്തി സിങ്ങുമുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരാതി പരിഗണിച്ചത്. ഇവർ ആക്രമണം നടത്തിയത് ശരിതന്നെയാണെങ്കിലും എന്തിനാണത് ചെയ്തതെന്ന് കണ്ടെത്താൻ പൊലീസിനായിട്ടില്ലെന്ന് കോടതി പറഞ്ഞു.

ആക്രമണം നടത്തിയവരുടെ ദേഹത്ത് മുറിവുകൾ എങ്ങനെയുണ്ടായെന്ന് കണ്ടെത്തിയിട്ടില്ല. സ്വന്തം രക്ഷയ്ക്കുമാത്രമല്ല, രക്ഷിതാക്കളോ ഉറ്റബന്ധുക്കളോ ആക്രമിക്കപ്പെടുമ്പോഴും ചിലപ്പോൾ കണ്ടുനിൽക്കാനായെന്ന് വരില്ല. അപ്പോൾ നിയമം കൈയിലെടുക്കേണ്ടി വന്നേക്കാം. ഇരുവരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കോടതി വിധി പ്രസ്താവിച്ചു.