ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ വിധിച്ച ആറു മാസത്തെ തടവ് ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കർണൻ സമർപ്പിച്ച ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഹർജി നിലനിൽക്കുന്നതല്ലെന്ന് സുപ്രീംകോടതി രജിസ്ട്രി ജസ്റ്റിസ് കർണന്റെ അഭിഭാഷകനെ അറിയിച്ചു.

നേരത്തെ പുനഃപരിശോധനാ ഹർജി ഉടൻ പരിഗണിക്കണമെന്ന അപേക്ഷ തള്ളിയ സുപ്രീം കോടതി, നിരന്തരം ഈ വിഷയം ഉന്നയിക്കുന്ന അഭിഭാഷകനോട് ഇനിയും അതിനു മുതിർന്നാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് കർശന മുന്നറിയിപ്പും നൽകിയിരുന്നു. ഇതോടെ ശിക്ഷയിൽ ് ഇളവ് ലഭിക്കാനുള്ള കർണ്ണന്റെ സാധ്യത ഇല്ലാതായി. ഹർജി തള്ളാനുള്ള കാരണം സുപ്രീംകോടതി രജിസ്ട്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ജഡ്ജിമാർക്ക് എതിരായ പരാമർശത്തിൽ മെയ് ഒമ്പതിനാണ് ഏഴംഗ സുപ്രീംകോടതി ബെഞ്ച് കൽക്കട്ട ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കർണന് ശിക്ഷ വിധിച്ചത്. ആദ്യമായാണ് ഒരു സിറ്റിങ് ജഡ്ജി തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്.

ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറിനും ജസ്റ്റീസ് ദീപക് മിശ്രയ്ക്കും എതിരെ ജസ്റ്റിസ് കർണൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

എന്നാൽ ശിക്ഷ വിധിച്ച് പത്തു ദിവസമായിട്ടും ജസ്റ്റിസ് കർണനെ ഇതുവരെ അറസ്റ്റു ചെയ്യാൻ പൊലീസിനായിട്ടില്ല. ശിക്ഷ വിധിച്ചുള്ള ഉത്തരവ് വന്നയുടനെ ചെന്നൈയിലെത്തിയ കർണ്ണനെ അറസ്റ്റ് ചെയ്യാനായി ബംഗാൾ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. ജസ്റ്റിസ് കർണ്ണൻ നേപ്പാളിലേക്ക് കടന്നെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.