ന്യൂഡൽഹി: ജയിൽ വാസം ഒഴിവാക്കണമെങ്കിൽ രണ്ടു മാസത്തിനുള്ളിൽ 600 കോടി രൂപ കെട്ടിവയ്ക്കണമെന്ന് സഹാറാ ഗ്രൂപ്പ് മേധാവി സുബ്രത റോയിയോടു സുപ്രീം കോടതി. സുബ്രതയുടെ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ടു സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണ് ഉത്തരവ്. അടുത്ത വർഷം ഫെബ്രുവരി ആറുവരെ ജാമ്യം നീട്ടിനൽകിയ കോടതി അതിനുശേഷം ജയിലാകാതിരിക്കണമെങ്കിൽ 600 കോടി രൂപ കോടതിയിൽ കെട്ടിവയ്ക്കാൻ നിർദേശിച്ചു. ഇതിനുകഴിഞ്ഞില്ലെങ്കിൽ കീഴടങ്ങേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നൽകി. സഹാറാ ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സെബിയോടും അമിക്കസ് ക്യൂരിയോടും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. 200 കോടി രൂപ കെട്ടിവച്ചതിനെ തുടർന്ന് സുബ്രത റോയിയുടെ ജാമ്യം നേരത്തെ, ഈ മാസം 28 വരെ നീട്ടിനൽകിയിരുന്നു. നിക്ഷേപകരിൽനിന്നു സ്വീകരിച്ച 20,000 കോടി രൂപ തിരിച്ചു നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് 2014 മാർച്ചിൽ സുബ്രത റോയി ജയിലിലായിരുന്നു. തുടർന്ന് ഈ വർഷം മേയിലാണ് അദ്ദേഹത്തിനു ജാമ്യം ലഭിച്ചത്.