ന്യൂഡൽഹി :  പൊലീസ് മേധാവിയായി പുനർ നിയമിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ വൈകിക്കുന്നുവെന്നാരോപിച്ച് ടി.പി.സെൻകുമാർ സമർപ്പിച്ചിരുന്ന കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചു. സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിയമിച്ചതോടെയാണ് കേസ് നടപടികൾ അവസാനിച്ചത്.

ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെയാണ് കോടതിയലക്ഷ്യകേസ് ഫയൽ ചെയ്തിരുന്നത്. കോടതി വിധി നടപ്പാക്കിയെന്നും, തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ മാപ്പു നൽകണമെന്നും ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നളിനി നെറ്റോ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇക്കാര്യം സർക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഇതോടൊപ്പം പൊലീസ് മേധാവിയായി സെൻകുമാറിനെ പുനർനിയമിച്ച ഉത്തരവിന്റെ പകർപ്പും കോടതിക്ക് കൈമാറി. ഇതോടെയാണ് കേസ് നടപടികൾ അവസാനിപ്പിക്കാൻ ജഡ്ജിമാരായ മദൻ ബി.ലൊക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തീരുമാനിച്ചത്. പൊലീസ് മേധാവിയായി ചുമതലയേറ്റതോടെ, സർക്കാരുമായി തർക്കം തുടരേണ്ടതില്ല എന്ന നിലപാടായിരുന്നു സെൻകുമാറും സ്വീകരിച്ചത്.

ഇതോടെ അശ്വാസമാകുന്നത് ചീഫ് സെക്രട്ടറി നളിനെറ്റോയ്ക്കാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നത് ചീഫ്‌സെക്രട്ടറി വൈകിപ്പിക്കുന്നുവെന്നാണ് കോടതിയലക്ഷ്യ ഹർജ്ജിയിൽ സെൻകുമാർ ആരോപിച്ചിരുന്നത്. ഇത് കോടതി ശരിവെച്ചിരുന്നെങ്കിൽ ജയിൽ ശിക്ഷവരെ നളിനി നെറ്റോയ്ക്ക് ലഭിക്കുമായിരുന്നു.

ഇടതു സർക്കാർ അധികാരത്തിൽ വന്നപ്പോൾ നളിനി നെറ്റോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയത്. എന്നാൽ സർക്കാറുമായും ചീഫ്‌സെക്രട്ടറിയുമായി തുടർ പ്രശ്‌നങ്ങൾ വേണ്ടെന്ന നിലപാടാണ് സെൻകുമാർ സ്വീകരിച്ചിരിക്കുന്നത്.

സെൻകുമാനെ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവിൽ വ്യക്തത തേടി നേരത്തെ സംസ്ഥാന സർക്കാർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ചെലവ് സഹിതം തള്ളിയിരുന്നു. 25,000 രൂപ സംസ്ഥാന സർക്കാറിന് പിഴ ശിക്ഷയും വിധിച്ചിരുന്നു. കോടതിയുടെ രൂക്ഷമായ പ്രതികരണത്തെ തുടർന്നാണ് സെൻകുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്.