കെനിയക്കാരനായ ഹൊറാസ് ഒവിറ്റി ഒപ്പിയോ ഇപ്പോഴാണ് ഒന്ന് ഫ്രീയായത്. അഞ്ചുകിലോ ഭാരമുള്ള വൃഷണങ്ങളും മൂന്നടി നീളമുള്ള ലൈംഗികാവയവും താങ്ങി നടന്ന് ജീവിതം മടുത്ത അവസ്ഥയിലായിരുന്നു ഒവിറ്റി. നടക്കാനോ കിടക്കാനോ പോലും കഷ്ടപ്പെട്ടിരുന്ന ഒവിറ്റിക്ക് മര്യാദയ്ക്ക് തുണിയുടുക്കാനും സാധിച്ചിരുന്നില്ല. പുറത്തിറങ്ങിയാൽ ജനം കളിയാക്കുമെന്നതിനാൽ, സ്‌കൂളിലും പോയിട്ടില്ല.

കെനിയയിലെ കിബിഗോറിയിൽനിന്നുള്ള ഈ 20-കാരന്റെ രക്ഷയ്ക്ക് ഒടുവിൽ വൈദ്യശാസ്ത്രമെത്തി. വൃഷണങ്ങളുടെയും ജനനേന്ദ്രിയത്തിന്റെയും തൊലിക്കടിയിൽ കെട്ടിക്കിടന്ന ജലം നീക്കം ചെയ്ത്, അവയവങ്ങൾ സാധാരണനിലയിലാക്കാൻ മെഡിക്കൽ സംഘത്തിനായി. സങ്കീണമായ ഈ ശസ്ത്രക്രിയയിലൂടെയാണ് ഒവിറ്റിയെ ഡോക്ടർമാർ രക്ഷപ്പെടുത്തിയത്.

പുറത്തിറങ്ങാൻ പറ്റാതായതോടെ, വീട്ടിൽ അനിയനും അമ്മൂമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന ഒവിറ്റി വലിയ വിഷമത്തിലായിരുന്നു. ഈ വിഷമതകൾ പുറംലോകത്തെ അറിയിച്ചത് അയൽക്കാരനായ ഡങ്കൻ ഒറ്റിനോയാണ്. ഒവിറ്റിയുടെ ചിത്രങ്ങളെടുത്ത് അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു.

ഈ പോസ്റ്റ് കാണാനിടയായ കിസുമു കൗണ്ടി ഗവർണറുടെ ഭാര്യ ഒലീവിയ റങ്കുമ ഒരു ഡോക്ടറോട് ഇക്കാര്യം പറഞ്ഞു. ജാറമോഗിയോഗിംഗ ഒഡിംഗ ആശുപത്രിയിലെ ഡോക്ടർമാർ ഒവിറ്റിയെ ശസ്ത്രക്രിയ ചെയ്യാൻ ത്യയാറാവുകയായിരുന്നു. സ്‌ക്രോറ്റൽ എലെഫന്റിയാസിസ് എന്ന രോഗമാണ് ഒവിറ്റിക്കെന്ന് അവർ കണ്ടെത്തി.

കൊതുകുകടിച്ചതാണ് ഒവിറ്റിയെ ഈ നിലയിലാക്കിയത്. രക്തത്തിലേക്ക് കൊതുകിന്റെ ലാർവ കടക്കുകയും അത് ശരീരത്തിന്റെ ഡ്രെയിനേജ് സംവിധാനം തകരാറിലാക്കി ത്വക്കിനടിയിൽ വെള്ളക്കെട്ടിന് കാരണമാവുകയും ചെയ്യാറുണ്ട്. അത്യപൂർവമായി മാത്രമാണ് ഈയൊരവസ്ഥയുണ്ടാകുന്നതെന്ന് ഡോക്ടർമാർ പറയുന്നു.

സങ്കീർണമായ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നടത്തിയത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞതോടെ, തനിക്ക് പുതിയൊരു ജീവിതം ലഭിച്ചതായി ഒവിറ്റി പറഞ്ഞു. മറ്റുള്ളവരെപ്പോലെ ഫുട്‌ബോൾ കളിക്കാനും നീന്താനും സന്തോഷത്തോടെ ജീവിക്കാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് ഒവിറ്റി ഇപ്പോൾ.