വാഷിങ്ടൻ ഡിസി: ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജൊ ബൈഡൻ ഇതുവരെ നിലനിർത്തിയിരുന്ന ലീഡ് കുറഞ്ഞുവരുന്നതായി സർവേ റിപ്പോർട്ട്. ഓഗസ്റ്റ് 16 ഞായറാഴ്ച സിഎൻഎൻ പുറത്തുവിട്ട സർവേയിൽ ബൈഡന്റെ ലീഡ് 5 ശതമാനം കുറഞ്ഞപ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ ലീഡ് 41 പോയിന്റിൽ നിന്നും 46 പോയിന്റായി വർധിച്ചത്. ഓഗസ്റ്റ് 12 മുതൽ 15 വരെയാണ് സർവ്വേ നടത്തുന്നതിനുള്ള സമയം അനുവദിച്ചിരുന്നത്.

ജൂൺ മാസം പുറത്തുവിട്ട സർവേയിൽ ജോ ബൈഡൻ 55 പോയിന്റ് നേടി വമ്പിച്ച മുന്നേറ്റം നടത്തിയപ്പോൾ ട്രംപിന് 41 പോയിന്റ് മാത്രമാണ് ലഭിച്ചിരുന്നത്. ഇന്നലെ പുറത്തുവന്ന റിപ്പോർട്ടനുസരിച്ചു ബൈഡന് 50 പോയിന്റും ട്രംപിന് 46 പോയിന്റും ലഭിച്ചു. ട്രംപ് നാലു പോയിന്റ് പുറകിലാണ്.

35നും 64 നും ഇടയിൽ പ്രായമുള്ളവരാണ് സർവേയിൽ പങ്കെടുത്തത്. ഡമോക്രാറ്റിക് പാർട്ടി നാഷണൽ കൺവൻഷൻ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ഞായറാഴ്ച പുറത്തു വന്ന സർവ്വേ ഫലം പാർട്ടി കൺവൻഷനിൽ ചർച്ചാ വിഷയമാകാൻ സാധ്യതയുണ്ട്.

കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത് പ്രസിഡന്റിന്റെ നിലയിൽ ബൈഡനു ചെയ്യുവാൻ കഴിയുന്നതിനേക്കാൾ കമലാ ഹാരിസിന് ചെയ്യാനാകുമെന്ന ധാരണ പരക്കുന്നത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമല ഹാരിസ് ആഫ്രിക്കൻ അമേരിക്കനാണെന്ന പ്രചാരണത്തിനും വിപരിതഫലമാണ് ലഭിക്കുക. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ട്രംപ് മുന്നേറാനാണ് സാധ്യത.