ന്യൂഡൽഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ഒരു രാത്രി ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പിൻവലിച്ചപ്പോൾ, ധീരമായ ചുവടുവെയ്‌പ്പെന്ന് പറഞ്ഞവരേറെയായിരുന്നു. ഇങ്ങനെവേണം തീരുമാനമെടുക്കാനെന്ന് പറഞ്ഞവർ, പിന്നീടുള്ള ദിവസങ്ങളിൽ എ.ടി.എമ്മുകൾക്ക് മുന്നിൽ ക്യൂനിന്ന് വിയർത്തു.

പഴയ നോട്ടുകൾ മാറാൻ ബാങ്കുകളിൽ ഇടികൂടി. കള്ളപ്പണമൊക്കെ പിടിക്കപ്പെടുമെന്ന സർക്കാരിന്റെ വാക്ക് വിശ്വസിച്ച അനുയായികൾക്കുപോലും പിന്നീട് നോട്ട് നിരോധനത്തെ പിന്തുണയ്ക്കാനായില്ല. അന്ന് കൈയടിച്ചവരൊക്കെ നോട്ട് നിരോധനം അപക്വമായ നടപടിയായിരുന്നുവെന്ന് ഇപ്പോൾ പറയുന്നുവെന്നാണ് റിസർവ് ബാങ്കിന്റെ കൺസ്യൂമർ കോൺഫിഡൻസ് സർവേ വ്യക്തമാക്കുന്നത്.

രാജ്യത്തെ മഹാനഗരങ്ങളിലെ താമസക്കാർക്കിടയിൽ നടത്തിയ സർവേയിൽ രാജ്യത്തിന്റെ സാമ്പത്തിക നിലയിൽ കടുത്ത ആശങ്കയാണ് കൂടുതൽപേരും പ്രകടിപ്പിച്ചത്. സാ്മ്പത്തിക നില, ജോലി, വിലക്കയറ്റം, വരവും ചെലവും തുടങ്ങിയ കാര്യങ്ങളിലൂന്നിനിന്നുകൊണ്ടായിരുന്നു സർവേ. ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ താമസിക്കുന്ന 5279 പേരാണ് സർവേയിൽ പങ്കെടുത്തത്.