തിരുവനന്തപുരം: 'നല്ല നാളുകൾ വരും' എന്ന വാഗാദ്നം നൽകിയാണ് കേന്ദ്രത്തിൽ ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ സർക്കാർ അധികാരത്തിൽ 2016ൽ അധികാരത്തിൽ കയറിയത്. അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണത്തിൽ നിന്നും മുക്തി നേടാൻ വേണ്ടി നരേന്ദ്ര മോദി എന്ന കരുത്തനായ നേതാവിനെ ഇന്ത്യൻ ജനത തിരഞ്ഞെടുക്കുകയായിരുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് മോദി എത്തിയത് ഭൂരിഭാഗത്തെയും ആവേശം കൊള്ളിക്കുകയും ചെയ്തു. കരുത്തനായ പ്രധാനമന്ത്രിയായി വിലയിരുത്തുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ. വിദേശകാര്യനയത്തിൽ ഇന്ത്യ കാര്യമായ മുന്നേറ്റം നടത്തിയെന്നത് സ്തുത്യർഹമായ നേട്ടം തന്നെയായി മോദി സർക്കാറിന്റേത്. മോദിയെന്ന നേതാവ് അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ലോകം അറിയുന്ന ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഉണ്ടായെന്ന് ഏവരും സമ്മതിക്കുകയും ചെയ്യും. ഇങ്ങനെ പോകുന്നു മൂന്ന് വർഷം പിന്നിടുമ്പോൾ കേന്ദ്രസർക്കാറിനെ കുറിച്ചുള്ള നല്ലവാക്കുകൾ.

ഒരു കാലത്ത് രാജ്യം അടക്കിവാണ കോൺഗ്രസിനെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്കു തള്ളിവിട്ടുകൊണ്ടായിരുന്നു മോദി വിജയം നേടിയത്. എന്നാൽ, ഒരു വശത്ത് മോദിയെന്ന നേതാവ് വളരുമ്പോഴും മറുവശത്ത് വിവാദങ്ങളും പിന്നാലെ എത്തി. അസഹിഷ്ണുത വിവാദം മുതൽ ബീഫ് നിരോധനം വരെ വിവാദ വാർത്തകളായി മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. ബീഫ് വിഷയത്തിലും ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളുടെ പേരിലും പരിഷ്‌കരണ പരിപാടികളുടെ പേരിലും പ്രതിപക്ഷത്തുള്ള പാർട്ടികൾ സർക്കാരിനെ കണക്കറ്റു പരിഹസിക്കുകയും എതിർക്കുകയും ചെയ്ത മൂന്നു വർഷങ്ങളാണ് കടന്നുപോകുന്നത്.

പക്ഷേ, പൊതു തെരഞ്ഞെടുപ്പിൽ തുടക്കമിട്ട കൊടുങ്കാറ്റ് കൂടുതൽ കൂടുതൽ ശക്തിപ്പെടുന്ന കാഴ്ചയാണ് രാജ്യം പിന്നെയും കണ്ടത്. നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വമ്പിച്ച വിജയങ്ങൾ. ജനങ്ങളെ കൈയിലെടുത്ത നിരവധി പരിഷ്‌കരണ പരിപാടികൾ. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ടെന്ന പേരിൽ രാത്രി എട്ടുമണിക്ക് അപ്രതീക്ഷിതമായി നടത്തിയ നോട്ട് പിൻവലിക്കൽ പ്രഖ്യാപനം... നരേന്ദ്ര മോദി സർക്കാരിന്റെ കൃത്യമായ ഗെയിംപ്ലാൻ തന്നെയാണ് രാജ്യം കണ്ടതത്രയും. കള്ളപ്പണക്കാർക്കേറ്റ കടുത്ത പ്രഹരമായിരുന്നു 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച നടപടി. തെരഞ്ഞെടുപ്പിൽ കള്ളപ്പണം ഒഴുക്കാനിരുന്നവർക്കും ഈ തീരുമാനം കനത്ത പ്രഹരമായി.

അതിർത്തിയിൽ പാക്കിസ്ഥാൻ ഭീകരർ ആക്രമണം നടത്തിയ വേളയിൽ തീർത്തും അപ്രതീക്ഷിതമായി ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ലോകത്തിന്റെ തന്നെ ശ്രദ്ധ ആകർഷിക്കുന്നതായി. ഇന്ത്യൻ സേന നടത്തിയ ഈ അപ്രതീക്ഷിത തിരിച്ചടി പാക്കിസ്ഥാനെയും ശരിക്കും ഞെട്ടിച്ചു. ഇങ്ങനെ ദേശീയ പൊതുവികാരത്തെ ശമിപ്പിക്കാൻ പാകത്തിനുള്ള ശ്രമങ്ങൾ കേന്ദ്രത്തിൽ നിന്നും ഉണ്ടായെങ്കിലും പല വിഷയങ്ങളും ഇപ്പോഴും നിലനിൽക്കുന്നു. യുപിഎ സർക്കാറിന്റെ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാൻ സാധിക്കാത്തത് കേന്ദ്രസർക്കാറിന്റെ പോരായ്മയായി നിലനില്ക്കുകയും ചെയ്യുന്നു.

മോദി സർക്കാറിനെതിരെ വിമർശനങ്ങൾക്ക് ഇപ്പോഴും പഞ്ഞമില്ല. എല്ലാത്തിനെയും തന്റെ സ്വതസിദ്ധമായ ശൈലിയിൽ നേരിട്ടും ഉത്തരം പറഞ്ഞും പ്രധാനമന്ത്രിയും ബിജെപിയും ഒന്നിൽനിന്നും ഒളിച്ചോടിയില്ല. രാജ്യസുരക്ഷതന്നെ പ്രധാനം എന്ന് ആണയിട്ടുറപ്പിക്കുന്ന വിധം കർക്കശമായ നിലപാടുകൾ എടുക്കാൻ സർക്കാരിനായി എന്നത് കൃത്യമായ വിലയിരുത്തലാണ്. ഭീകരവാദത്തിനെതിരേ എടുത്ത നിലപാടുകൾ വലിയതോതിൽ പ്രശംസിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തു.

ഇപ്പോൾ, നാലാം വർഷത്തിലേക്ക് നരേന്ദ്ര മോദി സർക്കാർ കടക്കുമ്പോൾ മറുനാടൻ മലയാളി ജനങ്ങളുടെ മനസിലെ സർക്കാരിന്റെ സ്ഥാനം അന്വേഷിക്കുകയാണ്. നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നു വർഷത്തെ പ്രവർത്തനം വിലയിരുത്താനാണ് മറുനാടൻ മലയാളിയുടെ ശ്രമം. അതിനായി പതിനേഴ് ചോദ്യാവലിയും വായനക്കാർക്കു മുന്നിൽ സമർപ്പിക്കുന്നു.  മൂന്നു ദിവസമാണ് സർവേ. ഈ സർവേയിൽ നിങ്ങൾക്ക് പ്രധാനമന്ത്രി മോദിയെയും ബിജെപി സർക്കാറിനെയും വിലയിരുത്താം. സർവേഫലം മൂന്ന് ദിവസത്തെ വോട്ടെടുപ്പിന് ശേഷം തിങ്കളാഴ്‌ച്ച പ്രസിദ്ധീകരിക്കുന്നതായിരിക്കും.

പതിനേഴ് ചോദ്യങ്ങളാണ് മറുനാടൻ സർവേക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ചോദ്യങ്ങളിലും നിങ്ങളുടെ അഭിപ്രായം ഒപ്ഷനിൽ ക്ലിക് ചെയ്തു രേഖപ്പെടുത്താം. ഈ വാർത്തയ്ക്കൊപ്പം നൽകിയ ലിങ്കിൽ ക്ലിക് ചെയ്ത് സർവേയിൽ പങ്കാളികളാകാം. നിങ്ങളുട ജിമെയ്ൽ അക്കൗണ്ട് ഓപ്പൺ ചെയ്ത ശേഷം വേണം വോട്ട് രേഖപ്പെടുത്താൻ. മുൻകാലങ്ങളിലെ മറുനാടൻ സർവേകളിലേതു പോലെ മോദി സർക്കാറിന് മോദി സർക്കാറിന് മൂന്ന് വയസു പൂർത്തിയാകുന്ന വേളയിൽ നടത്തുന്ന ഈ സർവേയിലും വായനക്കാരുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ ജിമെയിൽ വിലാസം ലോഗിൻ ചെയ്താൽ മാത്രമെ വോട്ട് ചെയ്യാൻ സാധിക്കു, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഓട്ടോമാറ്റിക്കലി ലോഗിൻ ചെയ്യുന്നതാണെങ്കിൽ പ്രശ്നമില്ല. അതുപോലെ ഒരു ഐപി ആഡ്രസിൽ നിന്നും ഒരാൾക്ക് മാത്രമെ വോട്ട് ചെയ്യാൻ പറ്റു.