കാസർഗോഡ്: താരങ്ങളുടെ സൗഹൃദ സന്ദർശനം പുതുമയല്ല. എന്നിരുന്നാലും തമിഴിലേക്ക് ചുവടുവയ്ക്കുന്ന നിവിൻ പോളിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയ രണ്ട് അതിഥികൾ കൗതുകക്കാഴ്ചയായി. നിവിൻ നായകനാകുന്ന കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിൽ തമിഴകത്തെ താരദമ്പതികളായ സുര്യയും ഭാര്യ ജ്യോതികയുമാണെത്തിയത്.

കേരള- കർണാടക അതിർത്തിയായ കാസർഗോഡുള്ള രാമാടി എന്ന ചെറുഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം. ആശംസകൾ അർപ്പിക്കുന്നതിനോടൊപ്പം കേക്ക് മുറിച്ച് ലൊക്കേഷനിൽ ഏറെ നേരം ചെലവഴിച്ചാണ് ഇവർ യാത്ര തിരിച്ചത്.തികച്ചും സൗഹൃദ സന്ദർശനം മാത്രമായിരുന്നു ഇതെന്ന് സൂര്യ പറഞ്ഞു.നിവിൻ പോളിയുടെ ആദ്യ തമിഴി ചിത്രം റിച്ചി ഡിംസബർ 8 നാണ് തിയേറ്ററുകളിൽ എത്തുന്നത്.

സ്‌കൂൾ ബസ് എന്ന ചിത്രത്തിന് ശേഷം ബോബി - സഞ്ജയയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിലെ നിവിൻ പോളിയുടെ കിടിലൻ ലുക്ക് അണിയറ പ്രവർത്തകർ നേരത്തെ പുറത്തു വിട്ടിരുന്നു.

പറ്റെവെട്ടിയ മുടിയും പിരിച്ച കൊമ്പൻ മീശയും കഴുത്തിലും കൈയിലും ചരടുകളും തോളിൽ തോക്കും തിരകളും അരയിൽ വീതിയേറിയ ബൽറ്റും അണിഞ്ഞ് നിൽക്കുന്ന കൊച്ചുണ്ണിക്ക് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

ചിത്രത്തിൽ നിവിന്റെ നായികയായി എത്തുന്നത് അമലാ പോളാണ്. ഉഡുപ്പി, മംഗലാപുരം, ശ്രീലങ്കയിലെ കാൻഡി എന്നിവിടങ്ങളിലാണ് ഷൂട്ടിങ് നടക്കുക. പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയിൽ പുനഃസൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കായംകുളം കൊച്ചുണ്ണി അടുത്ത വർഷം മാർച്ചോടെ തീയേറ്ററുകളിൽ എത്തും.

രംഗ് ദേ ബസന്തി, ഭാഗ് മിൽഖ ഭാഗ്, ദേവദാസ് തുടങ്ങി ബോളിവുഡിലെ വമ്പൻ പ്രോജക്ടുകൾ ക്യാമറയിൽ പകർത്തിയ ബിനോദ് പ്രധാനാണ് ഛായാഗ്രാഹകൻ. ഏഴോളം ആക്ഷൻ സീക്വൻസുകൾ കൈകാര്യം ചെയ്യാൻ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ആക്ഷൻ കൊറിയോഗ്രാഫേഴ്‌സിനെയാണ് കൊണ്ടുവരിക. സ്റ്റോറി ബോർഡുകൾക്ക് പകരം ഓരോ സീനിന്റെയും അനിമേറ്റഡ് ഭാഗങ്ങൾ ഒരുക്കിയതിന് ശേഷം ഷോട്ടുകൾ പ്ലാൻ ചെയ്യുന്ന ശൈലിയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്.