മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ഷാർജാ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ വൻ വരവേൽപ്പോടെയാണ് കേരള സർക്കാർ വരവേറ്റത്. സുൽത്താന്റെ സന്ദർശനത്തിൽ മുഖ്യമന്ത്രിയുണ്ടാക്കിയ ഏറ്റവും വലിയ നേട്ടമാണ് ഷാർജയിലെ വിവിധ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞത്.

ഷാർജാ ഭരണാധികാരിയുടെ ഈ പ്രഖ്യാപനത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും സ്വാഗതം ചെയ്തു. ഇത്തരത്തിൽ ഒരു ഇളവ് നൽകിയ സുൽത്താന് നന്ദി എന്നാണ് സുഷമ സ്വരാജ് പറഞ്ഞത്. എന്നാൽ ഇതിന്റെ മുഴുവൻ ക്രെഡിറ്റും പിണറായി വിജയനാണെന്ന് പറഞ്ഞ് സാഷ്യൽ മീഡിയ ട്രോളന്മാർ എത്തി. ദേശീയ മാധ്യമങ്ങൾ സുഷമയുടെ ട്വീറ്റ് വാർത്തയാക്കിയതിനോടൊപ്പം കേരളാ മുഖ്യമന്ത്രിയാണ് ഇക്കാര്യം ആവശ്യമുന്നയിച്ചതും നേടിയെടുത്തതും എന്ന തരത്തിലാണ് വാർത്തയാക്കിയത്. കേരള മുഖ്യമന്ത്രി പിണറായിയുടെ ക്രെഡിറ്റ് തട്ടി എടുക്കാൻ നോക്കേണ്ടെന്നും ഇവർ പറഞ്ഞു.

സന്ദർശനത്തിന്റെ ഭാഗമായുള്ള ആവശ്യങ്ങൾ പരിഗണിച്ച് ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളൊഴികെയുള്ള കേസുകളിൽപ്പെട്ട് ഷാർജ ജയിലുകളിൽ കഴിയുന്ന മുഴുവൻകേരളീയരെയും മോചിപ്പിക്കാമെന്ന് ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ മുഹമ്മദ് ബിൻ ഖാസിമി അറിയിച്ചിരുന്നു. ഈ പ്രഖ്യാപനത്തോടെ ഷാർജ ജയിലിൽ കഴിയുന്ന 149 തടവുകാരുടെ മോചനമാണ് യാഥാർത്ഥ്യമാവുക.

ശൈഖ് സുൽത്താന്റെ ചരിത്രപ്രധാനമായ കേരള സന്ദർശനത്തിനുള്ള നന്ദി സൂചകമായി തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന് സ്വന്തം കെട്ടിടം പണിയാൻ സ്ഥലം സർക്കാർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെയും ഷാർജയിലെയും ജനങ്ങളുടെ താൽപര്യത്തിന് വേണ്ടി പരസ്പര ബന്ധം ശക്തിപ്പെടുത്താൻ ഇരുകൂട്ടരും തീരുമാനിച്ചതായും, ശൈഖ് സുൽത്താന്റെ സന്ദർശനം കേരള ജനതയ്ക്ക് ലഭിച്ച വലിയ ആദരവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.