തിരുവനന്തപുരം: റവന്യൂവനം വകുപ്പ് കേസുകളിൽ ഹാജരായിരുന്ന ഗവ.പ്ലീഡർ സുശീല ഭട്ടിനെ മാറ്റിയ നടപടിയെ ന്യായീകരിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ രംഗത്തെത്തി. സുശീല ഭട്ടിനെ മാറ്റിയത് സംസ്ഥാന സർക്കാറാണ്. ഭട്ട് ഹാജരായില്ലെങ്കിലും സർക്കാർ കേസ് ജയിക്കുമെന്നും സർക്കാർ മാറുമ്പോൾ പ്ലീഡർമാർ സ്വയം മാറാറുണ്ടെന്നും മന്ത്രി പറഞ്ഞു.

തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയത് വനം മാഫിയയെ സഹായിക്കാനാണെന്ന് സംശയിക്കുന്നതായി സുശീല ഭട്ട് സ്ഥലം മാറ്റത്തിനെതിരെ പ്രതികരിച്ചിരുന്നു. തന്നെ മാറ്റാൻ മുൻപും പലതവണ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ സ്വാധീനിക്കാൻ ശ്രമം നടന്നിരുന്നതായും സുശീല ഭട്ട് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. റവന്യൂ,വനം വകുപ്പുകളിൽ ഒറ്റക്കേസ് പോലും തോൽക്കാതിരുന്നിട്ടും സർക്കാരിനു വേണ്ടി ഹൈക്കോടതിയിൽ പത്തു വർഷത്തോളമായി ഹാജരായിരുന്ന സുശീല ഭട്ടിനെ മാറ്റിയത് ചർച്ചയായിരുന്നു.

ഹാരിസൺ,കരുണ എസ്റ്റേറ്റ് തുടങ്ങിയ സുപ്രധാന കേസുകളിൽ ഹാജരായിരുന്ന സുശീല ഭട്ടിനെ മാറ്റിയത് ഭൂമികേസുകളിൽ സർക്കാരിന് ദോഷം ചെയ്യുമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇടതുപക്ഷ സർക്കാർ നിയമിച്ച അഭിഭാഷകയായ സുശീല ഭട്ടിനെ യുഡിഎഫ് സർക്കാർ നിലനിർത്തുകയായിരുന്നു. ഇക്കാലയളവിലാണ് ഒരു ലക്ഷത്തോളം ഏക്കർ പാട്ട ഭൂമി സർക്കാരിന് തിരിച്ചു പിടിക്കാനായത്. ടാറ്റയുടെ ഭൂമിക്കേസിലും ഹാജരായത് സുശീല ഭട്ടായിരുന്നു. ഹാരിസൺ കേസ് അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് സുശീല ഭട്ടിന്റെ മാറ്റം എന്നതും ശ്രദ്ധേയമാണ്.

അതേസമയം തന്നെ ഗവൺമെന്റ് പ്ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അഡ്വ. സുശീല ആർ ഭട്ട് വ്യക്തമാക്കി. പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ഗവ.പ്ലീഡർമാരെ മാറ്റുക പതിവാണ്. എന്നാൽ രണ്ട് നിർണായക കേസുകളിൽ അന്തിമ വിധി വരാനിരിക്കേ തന്നെ നീക്കിയതിനു പിന്നിൽ ദുരൂഹതയുണ്ട്. നിർണായഘട്ടത്തിൽ തന്നെ മാറ്റുന്നത് ഭൂമി കയ്യേറ്റ കേസുകളെ ബാധിക്കുമെന്ന് അഭിമുഖത്തിൽ പറഞ്ഞു.

തന്നെ നീക്കിയതിനു പിന്നിൽ ഭൂമാഫിയ ആണെന്ന് സംശയിച്ചാൽ തെറ്റുപറയാനാവില്ല. ഭൂമാഫിയയ്‌ക്കെതിരെയായിരുന്നു തന്റെ പോരാട്ടം മുഴുവൻ. അഞ്ചു ലക്ഷം ഹെക്ടർ സർക്കാർ ഭൂമിയാണ് അനധികൃതമായി കയ്യേറിവച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും തന്നെ സ്വാധീനിക്കാൻ ശ്രമം നടന്നിരുന്നു. റവന്യൂ സെക്രട്ടി കൊണ്ടുവന്ന നികുതി നിർദ്ദേശം താൻ തഴഞ്ഞതു മുതൽ തന്നോട് വിരോധം വച്ചുപുലർത്തുകയാണ്. തന്റെ സഹായികളുടെ ശമ്പളം വരെ സെക്രട്ടറി ഇടപെട്ട് തടഞ്ഞുവച്ചു. വനം, റവന്യു കേസുകളിൽ നിർണായക ഘട്ടത്തിൽ ഗവ.പ്ലീഡർമാരെ മാറ്റുന്നത് സംശയകരമാണെന്നും അഡ്വ. സുശീല ഭട്ട് ആരോപിച്ചു.

പതിനാല് വർഷത്തോളമായി റവന്യുകേസുകളിൽ ഗവ.പ്ലീഡർ ആയി പ്രവർത്തിച്ചുവരികയായിരുന്നു അഡ്വ.സുശീല ഭട്ട്. മാറിമാറിവന്ന എൽ.ഡി.എഫ് യു.ഡി.എഫ് സർക്കാരുകൾ സുശീല ഭട്ടിന്റെ സേവനം തുടരുകയായിരുന്നു. ഹാരിസൺ കേസുൾപ്പെടെയുള്ള റവന്യൂ വകുപ്പിന്റെ കേസുകളിൽ സർക്കാരിനു വേണ്ടി ഹാജരായിരുന്ന സുശീല ഭട്ടിനെ നീക്കിയത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.