ജയ്പുർ: മതസൗഹാർദ്ദത്തിന്റെ പ്രതീകമായ അജ്മീറിലെ ദർഗയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പട്ട കേസിലെ മുഖ്യപ്രതിയായ മുൻ ആർഎസ്എസ് പ്രവർത്തകൻ സ്വാമി അസീമാനന്ദ അടക്കം നാലു പേരെ എൻഐഎ കോടതി കുറ്റവിമുക്തനാക്കി. കേസിൽ മറ്റു മൂന്നുപേർ കുറ്റക്കാരാണെന്നു കണ്ടെത്തി. സുനിൽ ജോഷി, ഭവേഷ് പട്ടേൽ ദേവേന്ദ്ര ഗുപ്ത എന്നിവരാണ് കുറ്റക്കാർ. ഇതിൽ സുനിൽ ജോഷി മരണമടഞ്ഞു. മറ്റുള്ളവരുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

2007 ഒക്ടോബർ 11 നാണ് അജ്മീറിലെ ദർഗയിൽ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2011 ലാണ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ഈ കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനാണ് സ്വാമി അസീമാനന്ദയെന്നാണ് മുമ്പ് എൻഐഎ പറഞ്ഞിരുന്നത്. ഇതിനുള്ള തെളിവുകളും കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഈ തെളിവുകൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയ്പുരിലെ പ്രത്യേക എൻഐഎ കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.

ഹൈദരാബാദ് മക്ക മസ്ജിദ്, സംഝൗേത എക്സ്പ്രസ് സ്ഫോടനം എന്നീ കേസുകളിലും പ്രതിയാണ് സ്വമി അസീമാനന്ദ. നേരത്തേ സ്‌ഫോടനങ്ങളിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗത് അടക്കമുള്ളവർക്കു സ്‌ഫോടനങ്ങളിൽ പങ്കുണ്ടെന്ന് അസീമാനന്ദ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. മാലേഗാവ് സ്‌ഫോടനത്തിൽ അന്യായമായി തടവിലുണ്ടായിരുന്ന ഒരു മുസ്ലിം യുവാവിന്റെ അനുഭവമാണ് തന്റെ മനംമാറ്റത്തിന് കാരണമെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് തന്റെ വെളിപ്പെടുത്തലുകൾ സമ്മർദ്ദഫലമായിട്ട് ആയിരുന്നുവെന്ന് ഇയാൾ അവകാശപ്പെട്ടു.