തിനെട്ട് വർഷം മുൻപായിരുന്നു സ്വാമി കാശികാനന്ദഗിരി എന്ന മഹാഗുരുവിനെ പറ്റി ഇപ്പോൾ പല പത്രങ്ങളിൽ നിങ്ങൾ വായിച്ച വാചകങ്ങൾ ചേർത്ത് ഒരു ലേഖനം അയച്ച് കൊടുത്തത്. അന്നതാരും പ്രസിദ്ധീകരിച്ചില്ല. ഒരുച്ച സമയം ബോംബെയിലെ ആശ്രമ മുറ്റത്ത് വച്ച് ജീവിത യാത്ര ആരംഭിച്ചതിന്റെ കഥകൾ പറഞ്ഞു തന്നു. ജ്യോതിഷത്തിന്റെ തെറ്റും ശരിയും പരിശോധിക്കാമെന്ന തമാശയിൽ കാർത്തിക നക്ഷത്രത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ജാതകം എഴുതാമോ എന്നു ചോദിച്ചു. അന്നെടുത്ത അതേ ഫോട്ടോകളിൽ പലതും പിന്നീട് മലയാളത്തിലെ പ്രമുഖ ആഴ്‌ച്ചപതിപ്പുകളിലും പത്രങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

സമാധിയിൽ പ്രത്യേക ദുഃഖമൊന്നുമില്ല. അല്പം സന്തോഷമുണ്ട് താനും. വീഴ്ചപറ്റി ഡഹ് റാഡൂണിലെ ആശുപുത്രിയിലെത്തിക്കുമ്പോൾ പരിചയക്കാരായ ആരെങ്കിലും ഹോസ്പിറ്റലിലുണ്ടോ എന്ന് സുഖദേവ് വിളിച്ച് ചോദിക്കുമ്പോൾ അതെല്ലാം ഒരുക്കി കൊടുത്തശേഷം ഞങ്ങൾ പരസ്പരം പങ്കിട്ടതും സമാനമായ ആശങ്കകളായിരുന്നു.

കാരണം കുറച്ച് വർഷങ്ങളായ് അല്പം ഓർമ്മക്കുറവുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതി സുന്ദരമായ് ശാസ്ത്ര വർണ്ണനചെയ്യുകയും പ്രൗഡ ഗംഭീരമായ് ക്‌ളാസ്സുകളെടുക്കുകയും ചെയ്തിരുന്ന, അത് മാത്രം കേട്ട് ശീലിച്ച നമ്മൾ കുറച്ച് പേർക്ക് ഓർമ്മക്കുറവ് വന്ന അദ്ദേഹത്തെ നാടുമുഴുവൻ കെട്ടിയെഴുന്നിള്ളിച്ച് കാണിക്കുന്ന പരിപാടിയിൽ വലിയ സന്തോഷമൊന്നും തോന്നിയിരുന്നില്ല. ജ്ഞാന വയോധികരായ പലരെയും അങ്ങനെ ശിഷ്യഗണങ്ങൾ ചെയ്യാറുണ്ടെന്നത് പലസ്ഥലത്തും കണ്ടിട്ടുണ്ട്.ശരീരം വിട്ടതോടെ അതിനൊരു ശമനം കിട്ടി എന്നത് നന്നായ് തോന്നുന്നു. അദ്ദേഹവുമൊത്തുള്ള ജീവിതത്തിൽ നിന്നും രണ്ട് സംഭവങ്ങൾ ഈ സന്ദർഭത്തിൽ സ്മരിക്കാം.

അതിലൊന്ന്: ബോബെയിലെ ആശ്രമം നാല് നിലകളിലായ് സാമാന്യം വലിയ ആശ്രമമായിരുന്നു. ഒരു പക്ഷെ ഒരു മനുഷ്യൻ മനുഷ്യായുസ്സിൽ ഏറ്റവും ഇമ്പത്തോടെ ഉണ്ടാക്കിയെടുക്കുന്ന ഒന്നായിരിക്കും അതെന്ന് തോന്നാം. ആ കെട്ടിടത്തിന്റെ താഴെ ഒരു ഹാൾ ഉണ്ടായിരുന്നു. വെറും നിലത്തിനു പകരം ടൈൽസ് പാകുവാനായ് ശിഷ്യന്മാരിലൊരാൾ ബീമുകളിലെ ഒക്കെ സിമിന്റ് ഇളക്കി കളയാൻ വലിയ ചുറ്റിക കൊണ്ട് അടിച്ച് സിമിന്റ് കളയാൻ ശ്രമിച്ചതാണ്. അടിയുടെ ശക്തിയിൽ ബീമിനു പൊട്ടൽ പറ്റി. നോക്കി നോക്കി നില്‌ക്കെ കെട്ടിടം മുഴുവൻ ചാഞ്ഞു പിന്നീട് ഫയർ ഫോഴ്‌സ് വന്ന് കെട്ടിടം പൊളിച്ചു കളഞ്ഞു. ആ കെട്ടിടം വീണുകൊണ്ടിരിക്കെ പരിസര വാസികളും ഭക്തജനങ്ങളും വഴിയാത്രക്കാരും സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. അപ്പോഴും സ്വാമിജി അല്പം മാറി മരത്തിനു ചുവട്ടിൽശിഷ്യഗണങ്ങളുമൊത്ത് പതിവ് വേദാന്ത ക്‌ളാസ്സ് മുടങ്ങാതെ എടുത്തു.

മറ്റൊന്ന് സ്വാമീജിക്ക് പ്രായമായ ശേഷം സകല കാര്യങ്ങളും ചെയ്തു കൊടുത്ത് നിഴലായ് നിന്ന ഞങ്ങളുടെ ഗുരുബായിയുടെ അവിചാരിത മരണം. എല്ലാവരും ഒരുവേള നടുങ്ങി എന്നു തന്നെ പറയാം. സ്വാമിജിയും അതീവ ദുഃഖിതായി കരയുന്നത് കാണാമായിരുന്നു. 40 വർഷമായ് മുടങ്ങാതെ എടുത്തിരുന്ന വേദാന്ത ക്‌ളാസ്സുകൾ ഇനി ഉണ്ടാവില്ല എന്നൊക്കെ തന്നെ എല്ലാവരും കരുതി. അടുത്ത ദിവസം രാവിലെ പതിവ് ക്‌ളാസ്സ് സമയത്ത് സ്വാമിജി സ്റ്റേജിൽ വന്നിരുന്നു. ഇന്നലെ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ ക്‌ളാസ്സെടുത്തു. തുടർന്നും.

എന്നായാലും ശരീരം വിട്ടുപോവുവാനുള്ളത് തന്നെയാണ്. അതിൽ സന്യാസിമാർ ശരീരം വിടുന്നത് നല്ല കാര്യമായിട്ടാണ് എടുക്കുക. . ആദ്യം പറഞ്ഞത് അദ്ദേഹത്തിന്റെ ഓർമ്മ അല്പം നഷ്ടപെട്ട ശേഷം ഒരാവിശ്യവുമില്ലാതെ നല്ലോർമ്മയിൽ അദ്ദേഹം ഒരിക്കലും ചെയ്യാൻ ഇഷ്ടപെടാത്ത, പോവാൻ ഒരിക്കലും തുനിയാത്ത ഇടങ്ങളിലൊക്കെ അദ്ദേഹത്തിന്റെ ഓർമ്മക്കുറവിൽ സഞ്ചരിക്കേണ്ടി വന്നു എന്ന നിസ്സഹായതയെ ഓർത്തെഴുതിയതാണ്

അദ്ദേഹത്തിന്റെ സമാധി സമയത്ത് യാദൃശ്ചികമെന്നു പറയാം പഴയ ക്‌ളാസ്സുകളിലൊന്നിൽ് പഠിപ്പിച്ച ഒരു ശ്ലോകം ഇവിടെ അമേരിക്കയിലെ ഒരു ക്‌ളാസ്സിൽ വ്യാഖ്യാനിക്കാനായിരുന്നു നമ്മുടെ നിയോഗം. തീർച്ചയായും കാലമങ്ങനെ ഇഷ്ടമുള്ളതും ഇല്ലാത്തതും ചെയ്ത് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കും. കേരളത്തിൽ ശ്രദ്ധേയരായ പലർക്കും ആദ്യമായ് സ്വാമിജിയുടെ ക്‌ളാസ്സുകളുടെ കോപ്പി പഴയ ടേപ്പ് റിക്കോർഡറിൽ റെക്കോർഡ് ചെയ്ത് അയച്ച് കൊടുക്കാൻ സാധിച്ചതുകൊണ്ട് ഒത്തിരി ഗുണമുണ്ടായ് , ഇന്ന് കാണുന്ന പലശിഷ്യന്മാരും ആ കാസറ്റ് വഴിയും, അയച്ച് കൊടുത്ത പുസ്തകങ്ങൾ വഴിയും,മലയാളത്തിലെഴുതിയ ലേഖനങ്ങൾ വഴിയും വന്നതാണെന്നതിൽ ചാരിതാർത്ഥ്യമുണ്ട് തീർച്ചയായും ഒരു ഗുരുവിനെ ഓർമ്മിക്കപെടുക അദ്ദേഹം സൃഷ്ടിച്ചെടുത്ത തലമുറകളിലൂടെ തന്നെയാവണം. തദ് പദം ദർശിതം തേന തസ്‌മൈ ശ്രീ......

ചിത്രങ്ങളിൽ
1, പ്രസിഡന്റിൽ നിന്ന് ഭാരതത്തിലെ ആദ്യ സംസ്‌കൃത സർവ്വകലാശാലയായ കാശി സംസ്‌കൃത യൂണിവേഴ്‌സിറ്റി(ഇപ്പോൾ സമ്പൂർണ്ണാനന്ദ സർവ്വകലാശാല)യിലെ ആദ്യ ബാച്ചിലെ ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള സ്വർണ്ണമെഡൽ സ്വീകരിക്കുന്നത്.
2, കാന്തിവലി ആനന്ദവനം ആശ്രമത്തിൽ വച്ച് സ്വാമിജിയുടെ ആവിശ്യപ്രകാരം ലേഖകൻ എടുത്ത ഒരു ഫോട്ടോ.