കൊച്ചി: ജൂഡിനെ നിവിൻ പോളി ഗംഭീരമാക്കിയെന്ന് ശ്യാമ പ്രസാദ് പറയുന്നു. കംഫർട്ട് സോണിന്റെ പുറത്ത് നിന്ന് നിവിൻ ചെയ്ത സിനിമയാണ് ഇതെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞു.

നിവിന്റെ കൂടെയുള്ള എന്റെ മൂന്നാമത്തെ ചിത്രമാണ്. ഇതിന് മുമ്ബ് ഇവിടെ, ഇംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങൾ ഞങ്ങൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്. പക്ഷേ അതിലൊക്കെ ചെയ്തതിനേക്കാളും, എനിക്ക് നിവിന് കൊടുക്കാൻ കഴിഞ്ഞിട്ടുള്ളതിനേക്കാളും ധാരാളം സ്‌പേസും ഡെപ്ത്തുള്ള കഥാപാത്രമാണ് ജൂഡിലേത്. അത് നിവിൻ ഒരു ചലഞ്ചായി ഏറ്റെടുക്കുകയും ചെയ്തു. തന്റെ പരിചിതമായ അഭിനയത്തിന്റെ, കംഫർട്ട് സോണിന്റെ പുറത്ത് നിന്ന് നിവിൻ ചെയ്ത സിനിമയാണ് ഇത്. ശരിക്കും ചലഞ്ചിങ് ആയിരുന്നു ജൂഡ്. ധാരാളം റിസെർച്ച് ആവശ്യമുള്ള കഥാപാത്രം. കൂടുതൽ പറയുന്നില്ല നിങ്ങൾക്കത് കാണുമ്‌ബോൾ മനസ്സിലാകും. എന്നെ വളരെയധികം സംതൃപ്തനാക്കി നിവിൻ. സിനിമ എന്തുകൊണ്ട് കാണണം എന്നുചോദിച്ചാൽ ഞാൻ ആദ്യം പറയുക നിവിന്റെ പെർഫോമൻസ് കൊണ്ടാണെന്നാണ്.

ന്യൂജെൻ സിനിമയുടെ അഡ്രസ്സില്ലെങ്കിലും നിലനിന്നുപോകുന്ന ഒരാളാണ് നിവിൻ. അത്രയധികം സ്വാഭാവികമായ അഭിനയശൈലി നിവിനുണ്ട്. അതുപോലെ എന്റെ വർക്കിലുംവളരെ ഇൻവോൾവ്ഡ് ആയിട്ടുള്ള ഒരു ആക്ടറാണ്. ന്യൂജെൻ എന്നൊരു ഹെഡ്ഡിങ് ഒന്നും ഇല്ലെങ്കിലും അദ്ദേഹം അഭിനന്ദിക്കപ്പെടേണ്ടവനാണ്. വളരെ നല്ല ഭാവിയുള്ള ഒരു നടൻ കൂടിയാണ് നിവിൻ.

തലമുറയൊന്നും ഒരു വിഷയമല്ല. ഇപ്പോൾ സിദ്ദിഖിന്റെ തലമുറയോ വിജയമേനോന്റെ തലമുറയെയോ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല. ഇവരെല്ലാം ഔട്ട്‌സറ്റാൻഡിങ് ആക്ടേഴ്‌സാണ്. നമുക്ക് അവർക്ക് കൊടുക്കാൻ കഴിയുന്നത് ഒരു ഡയറക്ടറെന്ന നിലയിൽ നല്ല പ്രമേയം, നല്ല സംഭാഷണങ്ങൾ, അവർക്ക് വേണ്ട നിർദേശങ്ങൾ ഇതൊക്കെയാണ് അതെല്ലാം കൊടുത്തുകഴിഞ്ഞാൽ ആർട്ടിസ്റ്റ് മികച്ച അഭിനയം തന്നെ കാഴ്ചവെക്കും.