തിരുവനന്തപുരം: 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് എഞ്ചിനീയറിങ് വിദ്യർത്ഥി ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കോവളം പാറമടയ്ക്ക് സമീപം കുഴിച്ചിട്ട കേസിൽ രണ്ടാം പ്രതി ആൻഡമാൻ സ്വദേശി മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം തടവും 10.10 ലക്ഷം രൂപ പിഴയും. തലസ്ഥാനത്തെ സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

ധനികനായ പിതാവിന്റെ ധനം മോഹിച്ച് നിരപരാധിയും കായികമായി പ്രതികരിക്കാൻ ശേഷിയുമില്ലാത്ത വിദ്യാർത്ഥിയായ യുവ രക്തത്തിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി മരണത്തിലേക്ക് തള്ളിവിട്ട പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി കെ. സനിൽകുമാർ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

53 സാക്ഷി മൊഴികളുടെയും 78 കൊണ്ടി മുതലുകളുടെയും തെളിവു മൂല്യം വിലയിരുത്തിയാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി ഓഫ്364 എ (ഹോസ്റ്റൽ അധികൃതരുടെ സംരക്ഷണയിൽ കഴിഞ്ഞ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകാനുള്ള ഗൂഢാലോചന )ക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും , കൊലപാതക ഗൂഢാലോചനക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും, മൊബൈൽ ഫോൺ മോഷണത്തിനുള്ള ഗൂഢാലോചനക്ക് 3 വർഷം തടവും 10,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക ശ്യാമളിന്റെ മാതാപിതാക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടു.

തെളിവില്ലെന്ന പ്രതിയുടെ വാദം തള്ളിക്കൊണ്ടാണ് വിചാരണ കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ക്രൂരപാതകത്തിന് പ്രതിക്ക് വധ ശിക്ഷ നൽകണമെന്ന് സി ബി ഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.എന്നാൽ അപൂർവ്വങ്ങളിൽ അപൂർവമായ കേസല്ലെന്ന് നിരീക്ഷിച്ചാണ് കൊലക്കയർ ഒഴിവാക്കിയതെന്ന് കോടതി വിധിന്യായത്തി വ്യക്തമാക്കി. ദുക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ ചങ്ങലക്കണ്ണികൾ മിസ്സിങ് ലിങ്കുകൾ ഇല്ലാതെ തങ്ങൾ കോർത്തിണക്കിയതായും അന്വേഷണ ഏജൻസിയായ സിബിഐ അവകാശപ്പെട്ടു. വിചാരണ പൂർത്തിയായി പ്രതിയെ കോടതി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം നടന്ന അന്തിമ വാദത്തിലാണ് സിബിഐ ജഡ്ജി കെ. സനിൽകുമാർ മുമ്പാകെ ഈ വാദം ഉന്നയിച്ചത്.

കേസ് വിചാരണയിൽ സിബിഐ ജഡ്ജി കെ. സനിൽകുമാർ 53 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും 78 തൊണ്ടി മുതലുകൾ അക്കമിട്ട് തെളിവിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയെയും ശ്യാമലിന്റെ വസ്ത്രങ്ങളും ശ്യാമലിന്റെ പിതാവ് കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. കോടതിയിൽ നടന്ന വിചാരണയിലാണ് ശ്യാമലിന്റെ പിതാവ് വെസ്റ്റ് ബംഗാൾ പഞ്ചായത്ത് സമിതി എക്‌സിക്യുട്ടീവ് ഓഫീസർ ബസുദേവ് മണ്ഡൽ മകനെക്കുറിച്ചോർത്ത് വികാരാധീനനായി സാക്ഷി മൊഴി നൽകിയത്.

ബംഗാൾ സ്വദേശി ദുർഗാ ബഹാദൂർ ഭട്ട് ചേത്രിയെന്ന ദീപക് , ആൻഡമാൻ സ്വദേശി മുഹമ്മദ് അലി എന്നിവരാണ് ശ്യാമലിനെ ഫോണിൽ ഈസ്റ്റ് ഫോർട്ട് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി 20 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് 10 ലക്ഷമാക്കി ഉറപ്പിച്ച ശേഷം പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി ശ്യാമലിന്റെ മൊബൈൽ മോഷ്ടിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികൾ. ദീപക് ഒളിവിലാണ്. മുഹമ്മദ് അലി മാത്രമാണ് നിലവിൽ വിചാരണ നേരിടുന്നത്.

ശ്യാമലിന്റെ മൃതദേഹം കൃത്യ സ്ഥലത്ത് നിന്ന് പുറത്തെടുത്തപ്പോൾ കാണപ്പെട്ട നീല ജീൻസ് പാന്റ്‌സ് , പിങ്ക് കളർ ഷർട്ട് , ബെൽറ്റ് , ചെരുപ്പുകൾ എന്നിവ കോടതിയിൽ തിരിച്ചറിഞ്ഞു. മകന്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നെങ്കിലും രണ്ടു മേൽ പല്ലുകൾ അമാൽഗം വച്ച് അടച്ചിരുന്നതായും കാല് ഭാഗം അഴുകാത്തതിനാലും മകനാണെന്ന് ഉറപ്പിച്ചു. മോചനദ്രവ്യത്തിന്ണ്ടി വേണ്ടി തന്റെ മകനെ കൊലപ്പെടുത്തിയ പ്രതികളെ ശിക്ഷിക്കണമെന്നും തനിക്ക് നീതി ലഭ്യമാക്കി തരുമാറാകണമെന്നും സാക്ഷിക്കൂട്ടിൽ നിന്ന് വികാരാധീനനായി തൊഴുകൈകളോടെ ജഡ്ജി സനിൽകുമാർ മുമ്പാകെ ബസുദേവ് മൊഴി നൽകി. തിരുവനന്തപുരം ഗവ: എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിയായ തന്റെ മകൻ അധികം സംസാരിക്കാത്ത സൽസ്വഭാവിയായ കുട്ടിയായിരുന്നു.

താൻ പണം പലിശക്ക് കൊടുക്കാറുണ്ടായിരുന്നു. ആൻഡമാനിലുള്ള തന്റെ സുഹൃത്ത് കുഞ്ഞുകണ്ണുവിന് താൻ പതിനായിരം രൂപ പലിശക്ക് കടം കൊടുത്തിരുന്നു. അയാളുടെ മകനാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നയാളെന്നും പ്രതിക്കൂട്ടിൽ നിന്ന പ്രതിയെ ചൂണ്ടിക്കാട്ടി പിതാവ് മൊഴി നൽകി.

2005 ഒക്ടോബർ 13 ന് മകനെ കാണാനില്ലെന്ന് ഹോസ്റ്റൽ റൂം മേറ്റ് തന്നെ ഫോണിൽ വിളിച്ച് അറിയിച്ചു. മകന്റെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോടും ബംഗാൾ പൊലീസിനോടും പരാതിപ്പെട്ടിരിന്നു. 13 ന് എയർപോർട്ടിൽ നിൽക്കവേ ഡൽഹി ലാന്റ് ഫോണിൽ നിന്നും അജ്ഞാത ഫോൺ സന്ദേശമെത്തി. മകൻ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും വിട്ടു നൽകണമെങ്കിൽ 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. അത്രയും തുക നൽകാൻ തന്റെ കൈയിൽ ഇല്ലന്ന് പറഞ്ഞപ്പോൾ 10 ലക്ഷമാക്കി ഉറപ്പിച്ചു. പിന്നീട് വിളിക്കാമെന്ന് പ്രതികൾ പറഞ്ഞു. എന്നാൽ പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി മകനെ കൊലപ്പെടുത്തി കുഴിച്ചിട്ട് ഒളിവിൽ പോയി. 16ന് മെഡിക്കൽ കോളേജ് മോർച്ചറിയിൽ മകന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി.

ലോക്കൽ പൊലീസ് ശരിയായ രീതിയിൽ അന്വേഷിക്കാത്തതിനാലാണ് താൻ ഹൈക്കോടതിയിൽ സിബിഐ അന്വഷണം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തത്. ഹർജി അനുവദിച്ച് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറുകയായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി. 2010 ലാണ് സി ബിഐ കേസിൽ കുറ്റപത്രം സമർപ്പിച്ചത്.